
ഹണി റോസിനെതിരായ ദ്വയാർഥ പ്രയോഗം അവഹേളിക്കാൻ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. മുൻകൂട്ടി തീരുമാനിച്ച് പറഞ്ഞതല്ല, ആ വേദിയിൽ മാത്രമായി പറഞ്ഞതാണ്. പരാമർശം വളച്ചൊടിക്കപ്പെട്ടുവെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ബോബി ആവർത്തിച്ചു. നാല് മാസം മുൻപ് നടന്ന സംഭവമാണിതെന്നും, വേദനിക്കപ്പെട്ടവരോട് മാപ്പ് പറയുന്നുവെന്നും ബോബി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും, താൻ രക്ഷപെടാൻ ശ്രമിച്ചില്ലെന്നും ബോബി മൊഴി നൽകി.
കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ബോബിയുടെ ഫോൺ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ബോബി നടത്തിയ സമാനമായ മറ്റ് പരാമർശങ്ങളുടെ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചു.
രാവിലെ 11ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ബോബിയെ ഹാജരാക്കുക. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, ഐടി ആക്ട് തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ആണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.