
ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കർണാടക സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഗവർണർ താവർ ചന്ദ് ഗെഹലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക മുഖ്യമന്ത്രി ഹർജി സമർപ്പിച്ചത്. ഹർജി ചീഫ് ജസ്റ്റിസിൻ്റെ അനുമതിയോടെ ഇന്ന് ഉച്ചയ്ക്ക് ശേഷമോ, നാളെയോ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ഹേമന്ത് ചന്ദൻ ഗൗഡർ വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി സിദ്ധരാമയ്യക്കായി കോടതിയിൽ ഹാജരായി. നിലവിൽ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും, കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ല എന്ന വാദവും അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു.
കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിളിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ പതിവ് പോലെ ഗവർണറെ ഉപയോഗിച്ചുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുകയാണെന്ന് സർക്കാർ പൊതുജനങ്ങളോട് വിശദീകരിച്ചേക്കും.
ഗവർണർക്കെതിരെ രാവിലെ 11 മണിക്ക് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിക്കുന്നുണ്ട്. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടു കർണാടക ബിജെപിയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.