സംഭവത്തില്‍ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എസിപി ജയകുമാർ അറിയിച്ചു
കൊച്ചിയിൽ വിദ്യാർഥികളും അഭിഭാഷകരും തമ്മിലുള്ള സംഘർഷത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാർഥികളുടെ പരാതിയിൽ 10 അഭിഭാഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്. പൊലീസിനെ മർദിച്ചതിന് കണ്ടാൽ അറിയുന്ന വിദ്യാർഥികളും അഭിഭാഷകരും ഉള്‍പ്പെടെ 10 ഓളം പേർക്കെതിരെയാണ് രണ്ടാമത്തെ കേസ്. സംഭവത്തില്‍ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എസിപി ജയകുമാർ അറിയിച്ചു.
ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാർഥികൾ അഭിഭാഷകരെ വടിയും മാരകായുധങ്ങളും ഉപയോഗിച്ച് മർദിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്. തിരിച്ച് അഭിഭാഷകരും വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. ഇന്നലെ, അഭിഭാഷകരുടെ പരാതിയില്‍ കണ്ടാൽ തിരിച്ചറിയുന്ന 19 വിദ്യാർത്ഥികളെ പ്രതി ചേർത്ത് കേസെടുത്തിരുന്നു.
വ്യാഴാഴ്ച അർധരാത്രിയിലാണ് അഭിഭാഷകരും വിദ്യാർഥികളും തമ്മില്‍ ആദ്യ ഏറ്റുമുട്ടലുണ്ടാകുന്നത്. ഇതിന്‍റെ തുടർച്ചയെന്ന വിധമാണ് ഇന്നലെയും തർക്കവും സംഘർഷവുമുണ്ടായത്. വ്യാഴാഴ്ച കോടതി വളപ്പില്‍ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍. വിദ്യാർഥികള്‍ വനിതാ അഭിഭാഷകരോട് മോശമായി പെരുമാറിയതായാണ് അഭിഭാഷകർ പറയുന്നത്. ഇത് ചോദ്യം ചെയ്തതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നും പറയുന്നു. എന്നാല്‍ മദ്യലഹരിയില്‍ അഭിഭാഷകരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് വിദ്യാർഥികളുടെ വാദം. ബാർ അസോസിയേഷന്‍ വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന ഡിജെ കാണാനെത്തിയ മഹാരാജാസ് കോളേജിലേയും ലോ കോളേജിലേയും വിദ്യാർഥികള്‍ തമ്മിലും സംഘർഷമുണ്ടായിരുന്നു. സംഘർഷത്തില്‍ 18 പേർക്കാണ് പരിക്കേറ്റിരുന്നത്. തടയാന്‍ എത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഇരുവിഭാഗവും തമ്മില്‍ സംഘർഷമുണ്ടായി. വിദ്യാർഥികള്‍ ബാർ അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിങ് നടക്കുന്ന സ്ഥലത്തേക്ക് പ്രകോപനമില്ലാതെ ബിയറുകുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞുവെന്നാണ് അഭിഭാഷകരുടെ ആരോപണം. അധ്യാപകർ അടക്കം ഇത് നോക്കി നിന്നു. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നുവിതെന്നാണ് അഭിഭാഷകർ പറയുന്നത്. അഭിഭാഷകർ കോളേജിലേക്കാണ് ബിയർ ബോട്ടില്‍ വലിച്ചെറിഞ്ഞതെന്നാണ് വിദ്യാർഥികള്‍ ആരോപിക്കുന്നത്. ഷീ ഫെസ്റ്റിന്‍റെ ഭാഗമായി വിദ്യാർഥികള്‍ തിരക്കിലായിരുന്നുവെന്നും അതിനിടയിലായിരുന്നു ആക്രമണമെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ പറഞ്ഞു. അഭിഭാഷകർ മഹാരാജാസ് കോളേജിലേക്ക് കല്ലെറിയുന്ന ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടു.