"എൻ.എം. വിജയൻ്റെ മരണത്തിന് പിന്നിൽ കോൺഗ്രസ്, കർശനമായ നടപടി സ്വീകരിക്കണം"

പ്രതിയായ എംഎൽഎയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു
"എൻ.എം. വിജയൻ്റെ മരണത്തിന് പിന്നിൽ കോൺഗ്രസ്, കർശനമായ നടപടി സ്വീകരിക്കണം"
Published on


വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരണത്തിന് പിന്നിൽ കോൺഗ്രസെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്ക് പങ്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എം.എൻ. വിജയന് അന്തവും കുന്തവുമില്ലെന്നാണ് ഒരു നേതാവ് പറഞ്ഞത്. ഇവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും പ്രതിയായ എംഎൽഎയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

പെരിയ കൊലക്കേസിൽ പൊലീസ് അന്വേഷണമായിരുന്നു ശരിയെന്ന് ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. നാലു പേരെ ജാമ്യത്തിലിറക്കാതിരിക്കാൻ അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ഹൈക്കോടതി ഉറച്ച നിലപാടെടുത്തു. സിബിഐ നിലപാട് രാഷ്ട്രീയ പ്രേരണയുടെ ഭാഗമാണ്. നിയമനടപടി അവസാനിക്കുന്നില്ലെന്നും നിരപരാധികൾക്കെതിരായ നീക്കം കോടതിയെ ബോധ്യപ്പെടുത്തുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

അതേസമയം എൻ.എം. വിജയൻ്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോര് കടുപ്പിച്ച് സിപിഎം. നേതാക്കൾ കുടുംബത്തെ സ്വാധീനിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സിപിഎം പൊലീസിൽ പരാതി നൽകി. കേസന്വേഷിക്കുന്ന ബത്തേരി ഡിവൈഎസ്‌പിക്കാണ് പരാതി നൽകിയത്. അതേസമയം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബത്തേരിയിൽ റോഡ് ഉപരോധിക്കുകയാണ്.


കെപിസിസി ഉപസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സമിതി അംഗങ്ങളായ സണ്ണി ജോസഫ്, ടി.എൻ. പ്രതാപൻ, കെ. ജയന്ത് എന്നിവർക്കെതിരെയാണ് സിപിഎമ്മിൻ്റെ പരാതി. ഇവർ കഴിഞ്ഞ ദിവസം വയനാട്ടിലെത്തി വിജയൻ്റെ കുടുംബത്തെ കാണുകയും നീതി ഉറപ്പാക്കുമെന്ന് വാക്ക് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് സിപിഎം ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ ബത്തേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്.


എൻ.എം. വിജയൻ്റെയും മകൻ്റെയും മരണത്തിൽ എംഎൽഎ ഐ.സി. ബാലകൃഷ്ണനെയും ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനെയും പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തു. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസ്. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. വിജയൻറെ ഫോൺ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനുശേഷമാണ് കേസെടുത്തത്.

എന്നാൽ കുറ്റം നിഷേധിച്ചുകൊണ്ട് എൻ.ഡി. അപ്പച്ചൻ രംഗത്തെത്തി. കുറ്റക്കാരാണെങ്കിൽ ശിക്ഷിച്ചോട്ടെയെന്നായിരുന്നു പ്രസിഡൻ്റിൻ്റെ ആദ്യ പ്രതികരണം. നീതിക്ക് മുന്നിൽ എന്നും ഉണ്ടാകുമെന്നും, ഏത് അന്വേഷണത്തോടും സഹരിക്കുമെന്നും എൻ.ഡി.അപ്പച്ചൻ പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും എൻ.ഡി. അപ്പച്ചൻ ആരോപിച്ചു.

അന്വേഷണസമിതി എത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നു സംസാരിച്ച ശേഷമാണ് കേസെടുത്തതെന്ന് എൻ.ഡി. അപ്പച്ചൻ പറയുന്നു. പി.വി. അൻവറിനെ വേട്ടയാടുന്നതിന് സമാനമാണ് ഈ കേസും. എൻ.എം. വിജയന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കത്തിൽ പേരുണ്ടെന്ന് കരുതി കേസെടുക്കാനാകുമോ എന്നും നിയമപരമായി നേരിടുമെന്നും എൻ.ഡി. അപ്പച്ചൻ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com