മുഖ്യമന്ത്രിക്ക് ബിജെപിയുമായുള്ള അടുപ്പം തുണയാകാതെ വന്നത് ആരോപണം ഗുരുതരമായതിനാലെന്നും എം.എം ഹസൻ ആരോപിച്ചു.
എം.എം. ഹസൻ
ഗുരുതരമായ ആരോപണമായതിനാലാണ് മാസപ്പടി വിഷയത്തിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. അന്വേഷണം നടത്തിയാൽ ആരോപണം തെളിയിക്കപ്പെടും. അന്വേഷണം മന്ദഗതിയിൽ ആകരുതെന്നും എം.എം ഹസൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിജെപിയുമായുള്ള അടുപ്പം തുണയാകാതെ വന്നത് ആരോപണം ഗുരുതരമായതിനാലെന്നും എം.എം ഹസൻ ആരോപിച്ചു.
വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കേസിൽ സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ആദ്യം തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്വേഷണം തടയാൻ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ആ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ആണ് ഇപ്പോഴുള്ള നടപടി.
കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് വീണ വിജയൻറെ എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത്. 1.72 കോടി രൂപ വ്യാജ കൺസൾട്ടൻസിയിലൂടെ തട്ടിയെടുത്തു എന്നാണ് വീണയുടെ കമ്പനിക്കെതിരെയുള്ള കുറ്റം. എന്നാൽ, ഐടി അനുബന്ധ സേവനങ്ങൾക്കാണ് പണം നൽകിയതെന്നാണ് സിഎംആർഎല്ലിൻ്റേയും എക്സാലോജിക്കിൻ്റേയും വാദം.