ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: 4.1 കോടി തട്ടിയ കേസില്‍ പണ കൈമാറ്റം 450 അക്കൗണ്ടുകളിലൂടെ; പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

തട്ടിപ്പ് പണത്തിലൂടെ 20കാരന്‍ ബിഎംഡബ്ലിയു ബൈക്കാണ് സ്വന്തമാക്കിയത്.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: 4.1 കോടി തട്ടിയ കേസില്‍ പണ കൈമാറ്റം 450 അക്കൗണ്ടുകളിലൂടെ; പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍
Published on


ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നിര്‍ണായ വിവരങ്ങള്‍. തട്ടിപ്പിനായി അക്കൗണ്ടുകള്‍ എടുത്തിരിക്കുന്നതില്‍ ഭൂരിഭാഗവും കൊടുവള്ളി ടൗണിലും പരിസരത്തുമാണെന്ന് കണ്ടെത്തല്‍. പണം കൈമാറ്റം ചെയ്യാന്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടും തട്ടിപ്പുകാര്‍ ഉപയോഗിച്ചു.

തട്ടിപ്പ് പണത്തിലൂടെ 20കാരന്‍ സ്വന്തമാക്കിയത് ബിഎംഡബ്ലിയു ബൈക്ക്. രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് വിവരം. കാക്കനാട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത 4.1 കോടി രൂപ മാറ്റം ചെയ്തത് 450 അക്കൗണ്ടുകള്‍ വഴിയെന്നും പൊലീസ് കണ്ടെത്തി. തട്ടിപ്പിന് സ്‌ക്കൂള്‍ കുട്ടികളുടെ അക്കൗണ്ടും ഉപയോഗിച്ചതായി പൊലീസ് പറയുന്നു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മലയാളികളില്‍ കൂടുതലും വിദ്യാര്‍ഥികളാണെന്ന് കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. തട്ടിപ്പു സംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് 25,000 രൂപയാണ്. തട്ടിപ്പ് പണം എത്തുന്നതും ഈ അക്കൗണ്ടുകളിലേക്ക്. ഇത്തരത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് ഒരു ലക്ഷം എടുത്തു നല്‍കിയാല്‍ കമ്മീഷനായി ലഭിക്കുക 2000 രൂപയാണ്.

കൊല്‍ക്കത്ത, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മലയാളികളെ കേസില്‍ പ്രതിയാക്കി ഉത്തരേന്ത്യന്‍ സംഘം രക്ഷപ്പെടുന്നതാണ് പ്രവര്‍ത്തനരീതി. സൈബര്‍ കേസുകളില്‍ കൂടുതലും അറസ്റ്റിലാകുക ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കുന്നവരാണ്.

കൊച്ചിയില്‍ ഡിജിറ്റല്‍ അറസ്റ്റ് വഴി നാല് കോടി രൂപ തട്ടിയ സംഭവത്തില്‍ പ്രതികള്‍ എടുത്ത് നല്‍കിയത് 30 ഓളം അക്കൗണ്ടുകളാണ്. കോഴിക്കോട് കൊടുവള്ളിയിലും സമീപപ്രദേശത്തുമായാണ് കൂടുതല്‍ അക്കൗണ്ടുകളുമുള്ളത്. ഈ അക്കൗണ്ടുകളിലേക്ക് എത്തിയത് കോടികള്‍ ആണെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com