ആന്ധ്രപ്രദേശിലെക്കെത്തുന്ന മലയാളികളെ ചേർത്തുപിടിക്കാനും പ്രവർത്തകർ മറക്കാറില്ല.
നീണ്ട 36 മണിക്കൂറുകളാണ് കേരളക്കര ഒന്നടങ്കം കഴക്കൂട്ടത്തു നിന്ന് കാണാതായ അസം ബാലികക്കായി നീക്കിവെച്ചത്. ട്രെയിനിലെ സഹയാത്രിക ബബിതയെടുത്ത ഫോട്ടോയാണ് കേസിൽ നിർണായകമായ വഴിത്തിരിവായത്. സിസിടിവി ദൃശങ്ങളും ആളുകളുടെ മൊഴികളുമാണ് മുന്നോട്ടുള്ള തെരച്ചിലിന് വഴിയൊരുക്കിയത്. ഏറ്റവും ഒടുവിൽ കുട്ടി ആന്ധ്രപ്രദേശിലേക്ക് പോയിരിക്കാമെന്ന വിവരത്തെ തുടർന്നാണ് വിശാഖപട്ടണത്തെ മലയാളി സമാജം പ്രവർത്തകർ ഇറങ്ങിത്തിരിച്ചത്.
തിരക്കുകൾക്കിടയിലും സമയം കണ്ടെത്താൻ അവർ മറന്നില്ല. ചെന്നൈ - ഗുവഹാത്തി താമ്പരം എക്സ്പ്രസിൽ നിന്നാണ് പ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്. മൂന്നു ഗ്രൂപ്പുകളായി ജനറൽ കംപാർട്ടുമെൻ്റുകളിലാണ് തെരച്ചിൽ നടത്തിയത്. ഒടുവിൽ മൂന്നാമത്തെ കംപാർട്ടുമെൻ്റിൽ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ കുട്ടിയെ കണ്ടെത്തി. ഇത് ഞങ്ങളുടെ കുട്ടി എന്നു പറഞ്ഞ് അവകാശവാദമുന്നയിച്ച് ഒരു കൂട്ടം ആളുകളെ സമയോചിതമായ ഇടപെടലിലൂടെയാണ് ഹരിദാസ് അടക്കമുള്ള മലയാളി സമാജത്തിലെ അംഗങ്ങൾ രക്ഷപ്പെടുത്തിയത്.
ചെറിയ കാര്യങ്ങളിൽപോലും കരുതലായെത്തുന്ന ഈ മലയാളി സമാജം രൂപീകരിച്ചിട്ട് 54 വർഷങ്ങൾ പിന്നിടുന്നു. അന്നും ഇന്നും സാമൂഹ്യപ്രവർത്തനങ്ങളിൽ നിർണായപങ്ക് വഹിക്കുന്ന സംഘടനകൂടിയാണ് മലയാളി സമാജം. 2018 ലെ മഹാപ്രളയത്തിലും വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിലും കൈത്താങ്ങാവാൻ ഇവർ മറന്നില്ല. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്കാണ് മലയാളി സമാജത്തിന്‍റെ നേതൃത്വത്തിൽ വീട് വെച്ച് നൽകിയതെന്ന് വിശാഖപട്ടണം കേരള കലാ സമിതി അംഗം ഹരിദാസ് .കെ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മറുനാട്ടിലേക്ക് പോയവരാണെങ്കിലും നാട്ടിലെ ചെറുപ്രശ്നങ്ങളിൽ പോലും ഇവരുടെ ഇടപെടലുകൾ എത്തുന്നുണ്ട്. സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സമാജത്തിൽ ഇന്ന് 1080 ഓളം കുടുംബങ്ങളുണ്ട്.
ആന്ധ്രപ്രദേശിലെക്കെത്തുന്ന മലയാളികളെ ചേർത്തുപിടിക്കാനും പ്രവർത്തകർ മറക്കാറില്ല. സാമ്പത്തികമായി മാത്രമല്ല പല രീതിയിൽ ഇവരുടെ സഹായം അനേകരിലെക്കെത്തുന്നുണ്ട്. ദേശീയ സ്കൂൾ മീറ്റ് പോലുള്ള മത്സരങ്ങൾക്ക് പോകുന്ന കുട്ടികൾക്ക് ഭക്ഷണവും വെള്ളവുമായെത്തുന്ന മലയാളികൾ സ്ഥിരം കാഴ്ചയാണ്. കപ്പുമായി തിരിച്ചെത്തുന്ന ഇവർക്ക് സ്വീകരണമൊരുക്കാനും മലയാളി സമാജം മറക്കാറില്ല. ഇവരുടെ പ്രവർത്തനങ്ങൾ വിശാഖപട്ടണത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറ്റ് സംസ്ഥാനങ്ങളിലുള്ളവരാണെങ്കിലും സഹായമഭ്യർഥിച്ചെത്തുന്നവർക്ക് മലയാളി സമാജം ഒരു കൈത്താങ്ങാണ്.