ആരോപണവിധേയരിൽ ഉൾപ്പെടാത്തവരും ഉൾപ്പെട്ടവരും ഉണ്ടാകും. ആയതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മലയാള സിനിമാ മേഖലയിൽ ഉയർന്നു വരുന്ന ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകണമെന്ന് നടൻ മണിയന്‍പിള്ള രാജു. പല വെളിപ്പെടുത്തലുകളും ഇനിയും ഉണ്ടാകും. അതിന്റെ പിന്നിൽ പല താത്പര്യങ്ങൾ ഉണ്ടാകുമെന്നും മണിയൻപിള്ള രാജു പറഞ്ഞു. തെറ്റുകാരന്‍ ആണെങ്കില്‍ എന്നെയും ശിക്ഷിക്കണം, പരാതി വ്യാജമാണെങ്കില്‍ നടപടി വേണം. ചിലർ പൈസ സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെടും. ആരോപണവിധേയരിൽ ഉൾപ്പെടാത്തവരും ഉൾപ്പെട്ടവരും ഉണ്ടാകും. ആയതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നും മണിയൻ പിള്ള രാജു കൂട്ടിച്ചേർത്തു.
ഇനിയും ധാരാളം ആരോപണം വരും. ഇതിൻ്റെ പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും. പൈസ അടിക്കാനുള്ളവർ, നേരത്തെ അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ഇത് പറയും. ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്.അല്ലെങ്കിൽ ആൾക്കാർ ഇങ്ങനെ വന്നോണ്ടിരിക്കുമെന്നും മണിയൻ പിള്ള പറഞ്ഞു. കള്ളപ്പരാതിയുമായിട്ട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അതും നോക്കണം. അമ്മയുടെ സ്ഥാപക അംഗമായ മണിയൻ പിള്ള രാജു കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു.
ALSO READ: മുഖം രക്ഷിക്കാന്‍ AMMA; ജനറല്‍ സെക്രട്ടറിയായി നടി വേണമെന്ന് ആവശ്യം, ജഗദീഷിനായും വാദം
അതേസമയം മലയാളം സിനിമ അഭിനേതാക്കളുടെ സംഘടന 'അമ്മ'യുടെ തലപ്പത്ത് വന്‍ അഴിച്ചുപണിക്കുള്ള നീക്കങ്ങൾ നടക്കുകയാണ്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച സിദ്ദീഖിന് പകരം വനിത അംഗത്തെ ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കം സംഘടനയിലെ ഒരു വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. വൈസ് പ്രസിഡന്‍റായ നടന്‍ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും ഒരു വിഭാഗം വാദം ഉന്നയിക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെങ്കില്‍ സംഘടനയുടെ ബൈലോയില്‍ കാര്യമായ ഭേദഗതി ആവശ്യമാണ്. ഇതിനായി അടിയന്തര ജനറല്‍ ബോഡി യോഗം ചേരണമെന്ന ആവശ്യവും ശക്തമാണ്.