എലപ്പുള്ളി മദ്യക്കമ്പനി വിവാദം: 'പ്രതിപക്ഷം അപഹാസ്യരാകുന്നു, എന്താണ് അഴിമതിയെന്ന് ഇതുവരെ പറഞ്ഞില്ല'; എം.ബി. രാജേഷ്

അത്ര വലിയ പ്രശ്നമാണെങ്കിൽ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്ന് ചോദിച്ച എം.ബി. രാജേഷ്, നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ പ്രതിപക്ഷത്തിനെന്നും പറഞ്ഞു
എലപ്പുള്ളി മദ്യക്കമ്പനി വിവാദം: 'പ്രതിപക്ഷം അപഹാസ്യരാകുന്നു, എന്താണ് അഴിമതിയെന്ന് ഇതുവരെ പറഞ്ഞില്ല'; എം.ബി. രാജേഷ്
Published on

പാലക്കാട് എലപ്പുള്ളി മദ്യക്കമ്പനി വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് വ്യവസായ മന്ത്രി എം.ബി. രാജേഷ്. എന്താണ് അഴിമതിയെന്ന് പ്രതിപക്ഷം ഇപ്പോഴും പറയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പക്ഷം. ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞിരുന്നു. അത്ര വലിയ പ്രശ്നമാണെങ്കിൽ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്ന് ചോദിച്ച എം.ബി. രാജേഷ്, നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ പ്രതിപക്ഷത്തിനെന്നും പറഞ്ഞു.


സ്പിരിറ്റ് ഒരു വ്യവസായിക ഉത്പന്നം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. അഴിമതി പൊളിഞ്ഞതു പോലെ ജലചൂഷണകഥയും പൊളിയും. ജനങ്ങൾ മുഴുവൻ പ്രതിപക്ഷത്തിൻ്റെ കുത്തകയല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം മദ്യനിർമാണ കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയും എം. ബി. രാജേഷും വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പക്ഷം. മദ്യ നിർമാണശാല വന്നത് കൊണ്ട് മാത്രം വരൾച്ച വരുമെന്ന് കരുതുന്നില്ലെന്നും ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


മദ്യ നിര്‍മാണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ വിശദീകരണവുമായി ഒയാസിസ് കമ്പനി തന്നെ രംഗത്തെത്തിയിരുന്നു. വെള്ളത്തിനായി ഭൂഗര്‍ഭ ജലം ഉപയോഗിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. ജലത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പ്ലാന്റ് പ്രവര്‍ത്തിക്കാനുള്ള വെള്ളം മഴ വെള്ള സംഭരണിയില്‍ നിന്ന് ശേഖരിക്കുമെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്.

ഇതിനായി 5 ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ 1200 പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുമെന്ന വാഗ്ദാനവും ഒയാസിസ് നല്‍കി.

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണുയര്‍ത്തുന്നത്.

പദ്ധതി നടപ്പിലാക്കുന്ന ഒയാസിസ് കമ്പനിയുടെ സ്ഥലത്ത് ബിജെപിയും, കോണ്‍ഗ്രസും കൊടികുത്തി സമര പ്രഖ്യാപനം നടത്തി. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് കമ്പനിയെ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് വി. കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. പദ്ധതി അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com