വെള്ളാപ്പള്ളി ആദ്യം ശ്രീ നാരായണ ഗുരുവിൻ്റെ ആദർശങ്ങൾ പഠിക്കണം; മലപ്പുറം വിവാദപരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ

വെള്ളാപ്പള്ളി നടേശൻ മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
വെള്ളാപ്പള്ളി ആദ്യം ശ്രീ നാരായണ ഗുരുവിൻ്റെ ആദർശങ്ങൾ പഠിക്കണം; മലപ്പുറം വിവാദപരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ
Published on

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തിനെതി​രായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം ദൗർഭാഗ്യകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ ആദ്യം ശ്രീ നാരായണ ഗുരുവിൻറെ ആദർശങ്ങൾ പഠിക്കണം. എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന് പറയാൻ പറ്റുന്ന വാക്കുകൾ അല്ല പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

ഇത് ആദ്യമായല്ല, മുമ്പും ഇതുപോലുള്ള പരാമർശങ്ങൾ വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായി കാണാൻ ആകില്ല. വെള്ളാപ്പള്ളി നടേശൻ മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തിനെതി​രായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം നേരത്തെ രംഗത്തെത്തിയിരുന്നു. ഇവരൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. പാർട്ടി അതിലൊന്നും അഭിപ്രായം പറയുന്നില്ല. മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ല എന്നാണ് നിലപാടെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ്റെ പ്രതികരണം.

കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവർക്ക് ജില്ലയിൽ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മൾ. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട് എന്നാൽ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.








Related Stories

No stories found.
News Malayalam 24x7
newsmalayalam.com