
മുനമ്പം റിലേ നിരാഹാര സമരം 43-ാം ദിവസത്തിലേക്ക് കടന്നു. റവന്യൂ അവകാശങ്ങൾക്കൊപ്പം ഭൂമി വഖഫിന്റെ ആസ്തി വിവര പട്ടികയിൽ നിന്നും ഒഴിവാക്കുന്നതുവരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം. ഇന്ന് വഖഫ് ബോർഡ്‌ന്റെ കോലവുമായി സമരസമിതി മുനമ്പം ബീച്ചിലേക്ക് റാലി നടത്തും.
ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി സമരക്കാരുമായി വിളിച്ച യോഗത്തിൽ വ്യക്തമാക്കിയിരുന്നു. താമസക്കാരുടെ എല്ലാ ആശങ്കകളും ജുഡീഷ്യൽ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. എന്നാൽ, ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുകയും ഭൂമി വഖഫിന്റെ ആസ്തി വിവര പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതുവരെ റിലെ നിരാഹാര സമരം തുടരാനാണ് പൊതുയോഗത്തിനുശേഷം സമരസമിതിയുടെ തീരുമാനം.
അതേസമയം, സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെ സമരക്കാർ ആദ്യം എതിർത്തത് പെട്ടെന്നുണ്ടായ വികാരം മൂലമാണെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു.
Also Read: മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ, അംഗീകരിക്കില്ലെന്ന നിലപാടില്‍ സമരക്കാർ
സമരം തുടരുമെങ്കിലും ജുഡീഷ്യൽ കമ്മീഷനോട് സഹകരിക്കാനാണ് സമരസമിതിയുടെ തീരുമാനം. മുഖ്യമന്ത്രിയോട് നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അവസരം ഉണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ കമ്മീഷനോട് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം. കമ്മീഷൻ ശുപാർശ പരിശോധിച്ച ശേഷമാകും സർക്കാരിൻ്റെ തുടർ നടപടികൾ.