
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. സെപ്റ്റംബർ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിൻ്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. പിന്നാലെ സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെയും ഐസിഎംആറിനെയും അറിയിച്ചിട്ടുണ്ട്.