
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി. ഹിന്ദു പത്രത്തിലും പത്ര സമ്മേളനത്തിലും വ്യത്യസ്തമായ കണക്കാണ് പറഞ്ഞത്. ഹിന്ദുവിൽ തന്നെ ഇന്റർവ്യൂ കൊടുക്കണമെന്ന ശാഠ്യം ആരുടേതാണ്. പത്രത്തിൽ ഇന്റർവ്യൂ കൊടുക്കണമെങ്കിൽ ഇടത്തും വലത്തും പിആർ ടീം നിൽക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ. എം. ഷാജി വിമർശിച്ചു.
ALSO READ: രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ഒരു മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു, മാര്‍ക്‌സിസ്റ്റ് ഫാസിസ്റ്റ് കൂട്ടായ്മയാണ് പിണറായിയുടെ നയം: എം.കെ. മുനീര്‍
കേരളത്തെ നിയന്ത്രിക്കുന്നത് പിആർ ഗ്രൂപ്പ് ആണ്. അതിന്റെ തലപ്പത്തു അമിത് ഷായാണെന്നും അദ്ദേഹം ആരോപിച്ചു. കർണാടക തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് എലത്തൂർ കേസ് വന്നത്. അതിന് പിറകിൽ എഡിജിപി അജിത് കുമാറാണ്. തൃശൂരിൽ അഡ്ജസ്റ്മെന്റ് നടക്കുമെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും, തൃശൂരിൽ വീണയോ ഗോപിയോ എന്നതായിരുന്നു മുഖ്യമന്ത്രിക്ക് മുൻപിലുള്ള ചോദ്യം എന്നും കെ. എം. ഷാജി പരിഹസിച്ചു.
മലപ്പുറം ജില്ലയെ രാജ്യത്തെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ലയാക്കി സുജിത് ദാസ് മാറ്റി. ശിവശങ്കറുമായി ചേർന്ന് കടത്തിയ സ്വർണത്തിന്റെ പത്തിൽ ഒന്ന് കരിപ്പൂര് വഴി കടത്തുന്നില്ല. സ്വർണം കൊണ്ട് വന്നവരെയും കൊടുത്ത് അയച്ചവരെയും പിടിക്കുന്നില്ല എന്നും ഷാജി കുറ്റപ്പെടുത്തി.
അൻവറിന് കാര്യങ്ങൾ മനസ്സിലായതിൽ സന്തോഷമുണ്ട്. എന്നാൽ തൃശൂർ പൂരം കലക്കിയത് മുഖ്യനും മകൾക്കും വേണ്ടിയാണെന്ന് തുറന്ന് പറയാൻ അൻവർ ഇത് വരെ ധൈര്യം കാണിച്ചില്ല. അൻവറിന് ജനങ്ങളുടെ മുമ്പിൽ വച്ച് മതേതരത്വം തെളിയിക്കേണ്ടി വന്നു. ഇടത് മുന്നണിയിൽ നിന്ന് വന്ന ഒരാളുടെ അവസ്ഥയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.