'സംഘടനപരമായ രീതിയിൽ ആലോചിക്കും'; പി.പി. ദിവ്യക്കെതിരെ സിപിഎം നടപടിയെന്ന് സൂചന നൽകി എം.വി. ഗോവിന്ദൻ

ശരിയായ നിലപാടിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. തെറ്റായ നിലപാടുകൾക്കെതിരെ പാർട്ടി നിൽക്കില്ലെന്നും എം. വി. ഗോവിന്ദൻ
'സംഘടനപരമായ രീതിയിൽ ആലോചിക്കും'; പി.പി. ദിവ്യക്കെതിരെ സിപിഎം നടപടിയെന്ന് സൂചന നൽകി എം.വി. ഗോവിന്ദൻ
Published on



കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി. ദിവ്യക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദിവ്യക്കെതിരായ പാർട്ടി നിലപാട് ആഭ്യന്തര പ്രശ്നമാണെന്നും, സംഘടനാപരമായ രീതിയിൽ ആലോചിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. ജനപ്രതിനിധി എന്ന നിലയിൽ ദിവ്യക്കെത്തിയ പൊലീസ് നടപടി ഉൾപ്പടെയുണ്ടായ ഘട്ടത്തിൽ ജില്ലാ കമ്മിറ്റിയാണ് ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചത് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എഡിഎമ്മിന്റെ ആത്മഹത്യയിൽ സിപിഎം പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. കുടുംബത്തോടപ്പമാണ് സിപിഎം എന്ന് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രി നേരത്തെ തന്നെ അതിന് വിശദീകരണം നൽകിയിട്ടുണ്ട്. ശരിയായ നിലപാടിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. തെറ്റായ നിലപാടുകൾക്കെതിരെ പാർട്ടി നിൽക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. യാത്രയയപ്പ് ചടങ്ങിൽ ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങൾ ഉണ്ടായില്ലെന്നാണ് ദിവ്യ കോടതിയിൽ വാദിച്ചത്. പൊതുപ്രവർത്തക എന്ന നിലയിൽ അഴിമതിക്കെതിരായ നിലപാടിൻ്റെ ഭാഗമായാണ് നവീൻ ബാബുവിനെതിരായ ആരോപണം പരസ്യമായി ഉന്നയിച്ചതെന്നും പി.പി. ദിവ്യ പറഞ്ഞു. അഴിമതി കാണിക്കരുതെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു ലക്ഷ്യം. കളക്ടർ വിളിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിൽ പോയതെന്ന വാദവും ദിവ്യ കോടതിയിൽ ആവർത്തിച്ചു.

ദിവ്യയുടെ വാദങ്ങളെ പ്രോസിക്യുഷൻ ശക്തമായി എതിർത്തു. ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ വാദിച്ചു. യാത്രയയപ്പ് യോഗത്തിൽ ഉന്നയിച്ച അഴിമതി ആരോപണം രാവിലെ നടന്ന യോഗത്തിൽ ദിവ്യ പറഞ്ഞിരുന്നെന്നും ഇത് ഉന്നയിക്കേണ്ട സ്ഥലമല്ല യാത്രയയപ്പ് പരിപാടി എന്ന് കളക്ടർ ഓർമിപ്പിച്ചിരുന്നെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി. ദിവ്യ പറഞ്ഞ പ്രശാന്ത്, ഗംഗധരൻ എന്നിവരുടെ അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രോസിക്യുഷൻ വാദിച്ചു.

പത്താം തരത്തിൽ പഠിക്കുന്ന മകളും രോഗിയായ പിതാവും ഉണ്ടെന്നും സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം വേണമെന്നും ദിവ്യ വാദിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. ദിവ്യക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോൾ ജാമ്യം നിഷേധിക്കുന്നത് അഴിമതിക്കെതിരെ പ്രതികരിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്ന് പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com