മദ്രസകളിൽ നിന്ന് ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ കുട്ടികളെ മാറ്റണമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറഞ്ഞു
മദ്രസകൾക്കുള്ള ഫണ്ട് നിർത്തലാക്കണമെന്ന നിലപാടിലുറച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഹിന്ദു വിഭാഗങ്ങളിലെ കുട്ടികളെയും ക്രൈസ്‌തവരെയും ഇസ്ലാം മതം പഠിപ്പിക്കേണ്ടെന്നായിരുന്നു കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയുടെ പ്രസ്താവന. കേരള സർക്കാർ പണം നൽകുന്നില്ലെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് പച്ചക്കള്ളമാണെന്നും പ്രിയങ്ക് കനുംഗോ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കേൾക്കുമ്പോൾ വർഗീയമെന്ന് തോന്നിപ്പിക്കുന്ന ന്യായങ്ങളും വിശദീകരണങ്ങളുമാണ് മദ്രസ വിവാദത്തിലെ നിലപാട് വ്യക്തമാക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഉപയോഗിച്ചത്. മദ്രസകൾക്ക് നൽകുന്ന സർക്കാർ സഹായം ഭരണഘടനാ വിരുദ്ധമാണ്.
മദ്രസ വിവാദത്തെ കുറിച്ച് സംസാരിക്കവെ ഇന്ത്യ വിഭജനം അടക്കം പ്രിയങ്ക് പരാമർശിച്ചു. ഇന്ത്യ വിഭജനത്തിന് കാരണം മുസ്‌ലിം ലീഗാണെന്നായിരുന്നു ചെയർമാൻ്റെ വാദം. മദ്രസ വിവാദത്തിൽ കേരളത്തിന്റെ വാദം തള്ളിയ കനുങ്കോ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാനത്തെ വിമർശിച്ചത്. കേരളത്തിലെ മദ്രസകൾക്ക് സർക്കാർ സഹായം നൽകുന്നില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം തള്ളിയ ചെയർമാൻ, കേരള സർക്കാരും മദ്രസകൾക്ക് പണം നൽകുന്നുണ്ടെന്നത് മാധ്യമവാർത്തകളിലൂടെ ബോധ്യമായെന്നും കൂട്ടിച്ചേർത്തു.
എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശുപാർശ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നത് ഉറപ്പാക്കാൻ മദ്രസ ബോർഡുകൾ ഇല്ലാതാകണമെന്നും പ്രിയാങ്ക് കനുങ്കോ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടുകളെല്ലാം പാർലമെൻ്റിൽ വെക്കാറുണ്ട്, ഇത് ഏതൊരു എംപിക്കും ചർച്ച ചെയ്യാം. മഹാരാഷ്ട്രയിൽ മദ്രസാ അധ്യാപകർക്കുള്ള വേതനം വർധപ്പിച്ച നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത് ബാലവകാശ കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുംഗോ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്, രാജ്യത്ത് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. വിഷയത്തിൽ എൻഡിഎയ്ക്കുള്ളിൽ തന്നെ എതിർപ്പുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തിനൊപ്പമുള്ള റിപ്പോർട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ടായിരുന്നു.
'കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ vs മദ്രസകള്‍' എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേർത്തിരിക്കുന്നത്. മദ്രസകൾ മതേതര മൂല്യങ്ങൾ പാലിക്കുന്നില്ല, ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ മദ്രസകളിൽ അരങ്ങേറുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവടുപിടിച്ചുള്ള നിർദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്നത്.