വാഗ്ദാനം പാലിക്കും; സത്യപ്രതിജ്ഞയ്ക്ക് മുമ്പായി 25,000 തസ്തികളിലേക്കുള്ള പരീക്ഷാഫലം പ്രഖ്യാപിക്കും, നയാബ് സിങ്ങ് സൈനി

നയാബ് സിങ്ങ് സൈനി ഒക്ടോബർ 15ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതൃത്വം അറിയിച്ചത്
വാഗ്ദാനം പാലിക്കും; സത്യപ്രതിജ്ഞയ്ക്ക് മുമ്പായി 25,000 തസ്തികളിലേക്കുള്ള പരീക്ഷാഫലം പ്രഖ്യാപിക്കും, നയാബ് സിങ്ങ് സൈനി
Published on

ഹരിയാന മുഖ്യമന്ത്രിപദത്തിൽ തൻ്റെ രണ്ടാമൂഴത്തിന് മുന്നോടിയായി 25,000 സർക്കാർ തസ്തികകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് നയാബ് സിങ്ങ് സൈനി. മുഖ്യമന്ത്രി സ്ഥാനത്ത് സെയ്നിയുടെ രണ്ടാം ഊഴമാണിത്. അധികാരത്തിൽ എത്തിയാൽ, ഏകദേശം 25,000 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമെന്ന് സൈനി ഉറപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ ഈ വാഗ്ദാനം സത്യപ്രതിജ്ഞക്ക് മുമ്പ് പാലിക്കുമെന്ന് സൈനി വ്യക്തമാക്കി. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടൻ തന്നെ വിവിധ വകുപ്പുകളിൽ ഉദ്യോഗാർഥികൾക്ക് നിയമന കത്ത് നൽകിയേക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളുടെ ഫലം തയ്യാറായതായി സൈനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് കോൺഗ്രസ് നൽകിയ പരാതിയെത്തുടർന്ന് വോട്ടെടുപ്പ് കഴിയും വരെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് യോഗ്യത നേടുന്നവർക്ക് ജോയിനിംഗ് ലെറ്റർ നൽകുമെന്ന് സൈനി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നയാബ് സിങ്ങ് സൈനി ഒക്ടോബർ 15ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതൃത്വം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിങ്ങ് സൈനി തന്നെ തലപ്പത്ത് തുടരുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നുവെങ്കിലും, നേതാവിൻ്റെ സമുദായവും ഹ്രസ്വകാല പ്രവർത്തന പരിചയവും കണക്കിലെടുത്ത് മാറ്റമുണ്ടാവുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള ഹരിയാനയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നയാബ് സൈനിക്ക് മുഖ്യമന്ത്രി പദം നൽകണോ എന്നായിരുന്നു പാർട്ടിയിലെ ചർച്ച.

തെരഞ്ഞെടുപ്പിന് 200 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് നയാബ് സിങ്ങ് സൈനിയെ ബിജെപി തെരഞ്ഞെടുക്കുന്നത്. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ തന്ത്രപരമായ പുനഃസംഘടനയുടെ ഭാഗമായിരുന്നു സൈനിയുടെ മുന്നേറ്റം. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച ബിജെപി, തുടർന്ന്  ഖട്ടറിന് കേന്ദ്രമന്ത്രി പദവി നൽകുകയും ചെയ്തു. ഇതോടെ മനോഹർ ലാൽ ഖട്ടറിൻ്റെ വ്യക്തമായ പിന്തുണയും സൈനിക്ക് ലഭിച്ചിരുന്നു.

പരമ്പരാഗത ജാട്ട് ഇതര വോട്ടർ അടിത്തറ ഏകീകരിക്കാനുള്ള ബിജെപി തന്ത്രത്തിൻ്റെ ഭാഗമായിരുന്നു ഈ നീക്കം. ജാട്ട് വോട്ടുകൾ കോൺഗ്രസിനും, ജാട്ട് പാർട്ടികളായ ഐഎൻഎൽഡിയും ജനനായക് ജനതാ പാർട്ടിയിലുമായി ഭിന്നിച്ചേക്കുമെന്ന് ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാൽ ജാട്ട് ആധിപത്യമുള്ള സീറ്റുകളിലും വമ്പൻ വിജയമാണ് ബിജെപി നേടിയത്. ഒപ്പം പട്ടികജാതിക്കാർക്ക് ആധിപത്യമുള്ള സീറ്റുകളും ബിജെപി കൈക്കലാക്കി.

ALSO READ: ഹരിയാന തെരഞ്ഞെടുപ്പ് ഫലം: "ഭഗവദ്ഗീതയുടെ ഭൂമിയിൽ സത്യം ജയിച്ചു, ഇത് ജനാധിപത്യത്തിൻ്റെ വിജയം"; നരേന്ദ്ര മോദി

വ്യാപാരികൾ, യുവാക്കൾ, പിന്നാക്കവിഭാഗക്കാർ, സർക്കാർ ജീവനക്കാർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികൾ നടപ്പാക്കാൻസൈനിക്ക് കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും നൽകുന്നതിനായും അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് തടയിടാനുമായി സൈനി സംസ്ഥാനത്ത് 'ഹരിയാന അഗ്നിവീർ പോളിസി' ആരംഭിച്ചിരുന്നു. നിർധനരായ ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ വൈദ്യപരിശോധന നടത്താനും, വൈദ്യുതിയുടെ മിനിമം ചാർജ് ഒഴിവാക്കാനുമുള്ള പദ്ധതികൾക്കും സൈനി തുടക്കമിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com