പി.വി. അന്‍വർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡിൽ

വൻ സന്നാഹത്തോടെ വസതിയിലെത്തിയാണ് പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്
പി.വി. അന്‍വർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡിൽ
Published on

നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് തകർത്ത സംഭവത്തിൽ പി.വി. അൻവർ എംഎൽഎ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. അൻവറിനെ മഞ്ചേരി സബ് ജയിലേക്ക് കൊണ്ടുപോകും. നാളെത്തന്നെ ജാമ്യവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് അൻവറുമായി അടുത്ത വ‍ൃത്തങ്ങൾ പറയുന്നത്.

അൻവറിനൊപ്പം നാല് ഡിഎംകെ പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ അൻവറാണ് ഒന്നാം പ്രതി. അൻവർ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. വൻ സന്നാഹത്തോടെ വസതിയിലെത്തിയാണ് പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിൽ നിലമ്പൂരിലെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അൻവറിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ നേതൃത്വത്തിൽ 40ഓളം വരുന്ന പ്രവ‍ർത്തകർ അന്യായമായി സംഘം ചേർന്ന് നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതായാണ് എഫ്ഐആറിൽ പറയുന്നത്. 10 ഓളം വരുന്ന ഡിഎംകെ പ്രവർത്തകർ നേ‍ാർത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റുകയും ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഓഫീസിന്റെ ഫാബ്രിക്കേഷൻ ഡോ‍ർ ചവിട്ടി പൊളിച്ചും അവിടെയുണ്ടായിരുന്ന ക്ലോക്കും, ട്യൂബ് ലൈറ്റ്, കസേരകളും മേശയും ഓഫീസ് റൂമിന്റെ വാതിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ചും നാശനഷ്ടങ്ങൾ വരുത്തിയെന്നുമാണ് പരാതി.

കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com