
മുകേഷ് എംഎൽഎ ഉൾപ്പെടെ ഏഴ് പേർക്കെതിരായ പീഡന പരാതി പിൻവലിക്കാനൊരുങ്ങി ആലുവ സ്വദേശിയായ നടി. സർക്കാരും പൊലീസും വേട്ടയാടുന്നതായും പൊലീസ് ഏകപക്ഷീയ നിലപാട് സ്വീകരിച്ചെന്നും പരാതിക്കാരി പറയുന്നു. നടി എഐജി ജി. പൂങ്കുഴലിക്ക് കത്ത് നൽകാൻ തീരുമാനിച്ചു. പരാതിക്കാരി മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കേസിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
മുകേഷ് എംഎൽഎ, ഇടവേള ബാബു, ജയസൂര്യ, മണിയൻപിള്ള രാജു, ബാലചന്ദ്ര മേനോൻ എന്നിവർ അടക്കം ഏഴ് പേർക്കെതിരായ പരാതിയിൽ നിന്നാണ് നടി പിന്മാറാൻ പോകുന്നത്. സിനിമയിൽ അവസരവും താരസംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു മുകേഷിനെതിരായ നടിയുടെ പരാതി.
നേരത്തെ, ലൈംഗിക പീഡനക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി പൊലീസെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മുകേഷിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ, എംഎൽഎ സ്ഥാനത്ത് നിന്നും മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം ഉയർന്നുവന്നിരുന്നു.