"ഞങ്ങൾ പറഞ്ഞത് ആരും കേട്ടില്ല"; ഡൽഹി ദുരന്തത്തിൻ്റെ ഭീകരത വെളുപ്പെടുത്തി വ്യോമസേനാ ഉദ്യോഗസ്ഥൻ

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുകയും അവരോട് അഭ്യർഥിക്കുകയും ചെയ്തു. എന്നിട്ടും അവരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു
"ഞങ്ങൾ പറഞ്ഞത് ആരും കേട്ടില്ല"; ഡൽഹി ദുരന്തത്തിൻ്റെ ഭീകരത വെളുപ്പെടുത്തി വ്യോമസേനാ ഉദ്യോഗസ്ഥൻ
Published on

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൻ്റെ ഭീകരത വെളിപ്പെടുത്തി വ്യോമസേനാ ഉദ്യോഗസ്ഥൻ. വലിയ തോതിൽ ജനങ്ങൾ ഒത്തുകൂടാൻ തുടങ്ങിയപ്പോൾ അത് ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തിയെന്നും, ആളുകൾക്ക് അതിനാവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും വ്യോമസേനാ ഉദ്യോഗസ്ഥൻ അജിത്ത് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നിനിടെ ആയിരുന്നു ഉദ്യോഗസ്ഥൻ ഈ ദുരന്തത്തിന് ദൃക്‌സാക്ഷിയായത്. 



ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുകയും അവരോട് അഭ്യർഥിക്കുകയും ചെയ്തു. എന്നിട്ടും അവരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. നിർദേശങ്ങളൊന്നും ശ്രദ്ധിക്കാൻ അവർ തയ്യാറായില്ല. ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത്രയും വലിയ ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ല. ഉത്സവങ്ങളിൽ പോലും റെയിൽവേ സ്റ്റേഷനിൽ കണ്ട അത്രയും വലിയ ജനക്കൂട്ടത്തെ താൻ കണ്ടിട്ടില്ലെന്നും അജിത്ത് കൂട്ടിച്ചേർത്തു.

"മഹാ കുംഭമേളയ്ക്ക് പോകാൻ 12 പേർ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ പോലും എത്തിയിരുന്നില്ല. സ്റ്റേഷന് മുന്നിലുള്ള പടിക്കെട്ടിലായിരുന്നു ഞങ്ങൾ നിന്നിരുന്നത്. എൻ്റെ സഹോദരി ഉൾപ്പെടെയുള്ള എൻ്റെ കുടുംബം ആൾക്കൂട്ടത്തിൽ കുടുങ്ങി. അരമണിക്കൂറിനുശേഷം സഹോദരിയെ കണ്ടെത്തിയെങ്കിലും അവൾ അപ്പോഴേക്ക് മരിച്ചു" ദൃക്‌സാക്ഷി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.



"ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. പ്ലാറ്റ്‌ഫോം നമ്പർ 12 ൽ വരുന്ന ട്രെയിൻ പ്ലാറ്റ്‌ഫോം നമ്പർ 16 ൽ എത്തുമെന്ന് അറിയിപ്പ് വന്നു. ഇതിനുപിന്നാലെ ആളുകൾ തടിച്ചുകൂടി. ഇത് വലിയ ആൾക്കൂട്ടത്തിലേക്ക് വഴിവെച്ചു" മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. ട്രെയിൻ പുറപ്പെടുന്നതിലെ കാലതാമസവും ഏകദേശം 1,500 ജനറൽ ടിക്കറ്റുകളുടെ വിൽപ്പനയും സ്ഥിതി കൂടുതൽ വഷളാക്കുകയും തിരക്ക് വർധിക്കാൻ കാരണമാവുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് എൻ‌ഡി‌ആർ‌എഫ് കമാൻഡൻ്റ് ദൗലത്ത് റാം ചൗധരി സ്ഥിരീകരിച്ചു. ഞങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വലിയ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത്തരമൊരു സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് റെയിൽവേ ഡിസിപി കെപിഎസ് മൽഹോത്ര പറഞ്ഞു. വസ്തുതാപരമായ അന്വേഷണം നടത്തുമെന്നും, അപകടത്തിനിടയാക്കിയ കാരണം എന്താണെന്ന് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടതിൻ്റെ കാരണം കണ്ടെത്തുന്നതിനായി രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചതായി റെയിൽവേ ബോർഡ് അറിയിച്ചു. മറ്റ് യാത്രക്കാരെ പ്രത്യേക ട്രെയിനിൽ അയച്ചിട്ടുണ്ടെന്നും, ട്രെയിൻ ഗതാഗതം ഇപ്പോൾ സാധാരണ നിലയിൽ ആയെന്നും റെയിൽവേ ബോർഡിൻ്റെ ഇൻഫർമേഷൻ & പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ, റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞു വെച്ചിട്ടാണുള്ളത്. നാല് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com