ഓപ്പൺ AI മുൻ ജീവനക്കാരൻ സുചിർ ബാലാജിയുടെ മരണം: തലയ്‌ക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകമെന്ന് കുടുംബം

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ പരുക്കാണെന്ന് വ്യക്തമായതായും മരണം കൊലപാതകമാണെന്ന് ഇതിനാൽ ബോധ്യമാവുന്നതായുമാണ് കുടുംബം ആരോപിക്കുന്നത്
ഓപ്പൺ AI മുൻ ജീവനക്കാരൻ സുചിർ ബാലാജിയുടെ മരണം: തലയ്‌ക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകമെന്ന് കുടുംബം
Published on

ഇന്ത്യൻ വംശജനായ ഓപ്പൺ എഐ മുൻ ഗവേഷകൻ സുചിർ ബാലാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ പരുക്കാണെന്ന് വ്യക്തമായതായും, മരണം കൊലപാതകമാണെന്ന് ഇതിനാൽ ബോധ്യമാവുന്നതായുമാണ് കുടുംബം ആരോപിക്കുന്നത്.

"സുചിർ ബാലാജി ലോസ് ഏഞ്ചലസിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം പിറന്നാളിനോടനുബന്ധിച്ച് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. അവൻ സന്തോഷവാനായിരുന്നു. ജനുവരിയിൽ സിഇഎസിനായി (ഒരു ടെക് ഷോ) ലാസ് വെഗാസിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു. അത്താഴം കഴിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്," സുചിർ ബാലാജിയുടെ പിതാവ് ബാലാജി രാമമൂർത്തി പറഞ്ഞു.

"ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻഡസ്ട്രിയിലെ മുൻനിരയിലെ ആദ്യ പത്തിൽ ഒരാളാണ് സുചിർ ബാലാജി. എന്നിട്ടും എന്തുകൊണ്ടാണ് സുചിർ ഓപ്പൺ എഐയും എഐ ഇൻഡസ്ട്രിയും ഉപേക്ഷിച്ചത്. ന്യൂറോ സയൻസിലും മെഷീൻ ലേണിംഗിലും എന്തെങ്കിലും പുതിയതായി ആരംഭിക്കാൻ സുചിർ പദ്ധതിയിട്ടിരുന്നു. ഞങ്ങളുടെ സംശയം അവനെ ഓപ്പൺ എഐ ഭീഷണിപ്പെടുത്തിയിരുന്നോയെന്നാണ്," സുചിർ ബാലാജിയുടെ മാതാവ് പൂർണിമ റാവുവും ആരോപിച്ചു. സുചിർ ബാലാജിയുടെ മരണം ആത്മഹത്യയല്ലെന്ന് തെളിയിക്കുന്നതാണ് ഓട്ടോപ്സി റിപ്പോർട്ട്. യുഎസിലെ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സുചിറിൻ്റെ മാതാപിതാക്കൾ പറഞ്ഞു. തൻ്റെ മകന് നീതി ലഭിക്കണമെന്നും പൂർണിമ റാവു കൂട്ടിച്ചേർത്തു.

നവംബർ 26ന് സാൻ ഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുചിർ ബാലാജി ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. 2020 നവംബർ മുതൽ 2024 ഓഗസ്റ്റ് വരെ ഓപ്പൺ എഐയിൽ ജോലി ചെയ്ത സുചിർ ബാലാജി, അവിടെ കോർപ്പറേറ്റ് ലംഘനം നടക്കുന്നതായി ആരോപിച്ചത് നേരത്തെ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഒക്ടോബറിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച എക്സ് പോസ്റ്റിൽ, ചാറ്റ് ജിപിടി ഇൻ്റർനെറ്റിന് തന്നെ ദോഷമാണെന്നും, എഐയുടെ അനാവശ്യ ഉപയോഗത്തെക്കുറിച്ചുമെല്ലാം സുചിർ ബാലാജി കുറിച്ചിരുന്നു. ഓപ്പൺ എഐയിലെ നാല് വർഷക്കാലത്തെ ജോലിക്കിടയിൽ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും സുചിർ ബാലാജി എക്സിൽ പങ്കുവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com