
മലപ്പുറം കാട്ടുങ്ങലിൽ ആസൂത്രിത സ്വർണക്കവർച്ച നടത്തിയ കേസിൽ സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം ക്രൗൺ ജ്വല്ലറി ജീവനക്കാരനായ പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളായ കടവത്തുപറമ്പ് സിവേഷ്, സഹോദരൻ ബെൻസു, സഹായി ഷൈജു എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കാട്ടുങ്ങലിൽ ആഭരണനിര്‍മാണശാലയില്‍ നിന്ന് ജ്വല്ലറികളിലേക്ക് കൊണ്ടുപോവുകയായിരുന്ന 117 പവന്‍ സ്വര്‍ണമാണ് സ്ഥാപനത്തിലെ ജീവനക്കാരൻ സിവേഷും സഹോദരൻ ബെൻസുവും ചേർന്ന് കവർന്നത്. സിവേഷിന്റെ പദ്ധതി പ്രകാരം ബെന്‍സും മറ്റൊരു സുഹൃത്തുമാണ് ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്നത്.
നിഖില ബാങ്കിൾസ് സ്വർണാഭരണനിർമാണ സ്ഥാപനത്തിലെ ജീവനക്കാരായ ശിവേഷും സുകുമാരന്‍ എന്നയാളും കഴിഞ്ഞ ദിവസം വൈകീട്ട് സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുമ്പോഴാണ് കവര്‍ച്ച നടത്തിയത്. നോമ്പുതുറ സമയമായതിനാല്‍ വൈകിട്ട് റോഡില്‍ ആളുകള്‍ കുറവായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഈ സമയം കവര്‍ച്ച നടത്തിയത്. പ്രതികള്‍ക്ക് സ്വര്‍ണാഭരണം തട്ടിയെടുക്കാനായി വെള്ളം കുടിക്കാനെന്ന് പറഞ്ഞ് ശിവേഷ് സ്കൂട്ടര്‍ നിര്‍ത്തി. ഈ സമയത്താണ് ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്‌കൂട്ടർ ചവിട്ടി വീഴ്‌ത്തി സ്വർണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ ഇരുമ്പുഴി സ്വദേശി എം കെ മുഹമ്മദ് മുന്‍ഷിര്‍ സ്വന്തം വാഹനത്തില്‍ പിന്തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ട ബൈക്കിന്റെ ഫോട്ടോ എടുത്തതതാണ് കേസന്വേഷത്തില്‍ നിർണായക തെളിവായത്.