എൻഎച്ച്എഐയുടെ ടെക്നിക്കൽ ടീം റിപ്പോർട്ട് നൽകിയാൽ ചർച്ച ചെയ്ത് മറ്റു കാര്യങ്ങൾ നിശ്ചയിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
നാഷണൽ ഹൈവേ നിർമാണത്തിലെ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടു. സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. എൻഎച്ച്എഐയുടെ ടെക്നിക്കൽ ടീം റിപ്പോർട്ട് നൽകിയാൽ ചർച്ച ചെയ്ത് മറ്റു കാര്യങ്ങൾ നിശ്ചയിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു.
പത്രസമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണ്.
അതേസമയം, വടക്കൻ കേരളത്തിന് പിന്നാലെ മധ്യകേരളത്തിലെ ദേശീയപാതയിലും വിള്ളൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ആണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. ദേശീയപാത 66 മണത്തലയിൽ നിർമാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളൽ. 50 ഓളം മീറ്റർ നീളത്തിൽ വലിയ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ വിള്ളൽ വീണതിൻ്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃതർ സ്ഥലത്തെത്തി വിള്ളൽ ടാറിട്ടടച്ചു. നിലവിൽ ഈ ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല.
മഴക്കാലം ആരംഭിക്കുന്നതിന് മുന്നേ തന്നെ ആശങ്കയാകുകയാണ് സംസ്ഥാനത്തെ ദേശീയപാതകൾ. രണ്ടു ദിവസത്തിനിടെ മൂന്നിടങ്ങളിലാണ് ദേശീയപാതകൾ ഇടിഞ്ഞുവീണത്. മലപ്പുറത്ത് കൂരിയാടിന് പിന്നാലെ തലപ്പാറയിലും, കാസർഗോഡ് കാഞ്ഞങ്ങാടും ആറുവരിപാതയിടിഞ്ഞ് സർവീസ് റോഡ് തകർന്നു. രണ്ടു ദിവസം പെയ്ത കനത്ത മഴയിലാണ് മൂന്നിടത്തും ദേശീയപാതകൾ തകർന്നത്. മഴ മൂലം അടിത്തറയിലുള്ള സമ്മർദമാണ് അപകട കാരണമെന്നാണ് നിഗമനം. കാലവർഷം ശക്തമാകുന്നതോടെ വലിയ രീതിയിലുള്ള ആശങ്കയാണ് ദേശീയപാതകൾ ഉയർത്തുന്നത്.
മലപ്പുറം കൂരിയാടാണ് ആദ്യം ദേശീയപാത ഇടിഞ്ഞുവീണത്. പുതിയ ആറുവരി പാതയുടെ ഭാഗമാണ് ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. സംഭവത്തിൽ മൂന്നംഗ വിദഗ്ധസമിതിയെ അന്വേഷണത്തിനായി ദേശീയപാത അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. ഇന്ന് സംഘം സ്ഥലം സന്ദർശിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചത്.