കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്
പഹൽഗാം ആക്രമണം നടത്തിയ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടി. തെക്കൻ കശ്മീരിലെ കുൽഗാം കാടുകളിലാണ് ഏറ്റുമുട്ടൽ നടന്നത്. അഞ്ച് ദിവസത്തിനിടയില്‍ നാല് തവണ സൈന്യം ഭീകരരുടെ അടുത്തെത്തിയതായാണ് റിപ്പോർട്ടുകള്‍. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം നാല് പേർ അടങ്ങുന്ന സംഘം രക്ഷപ്പെടുകയായിരുന്നു. ഭീകരര്‍ ഈ പ്രദേശം വിട്ടുപോയിട്ടില്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. ഭീകരര്‍ക്കായി വ്യാപകമായ തിരച്ചിലാണ് കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്നത്.
കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങൾ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, ആദില്‍ അഹമ്മദ് തോക്കര്‍, ഷാഹിദ് അഹമ്മദ് കട്ടെയ് എന്നിവരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു. പുല്‍വാമയിലെ കച്ചിപോരാ, മുറാന്‍ മേഖലയിലായിരുന്നു വീടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്ന് പേരില്‍ ഒരാളാണ് ആദില്‍ തോക്കര്‍ എന്നാണ് കരുതുന്നത്. ആസിഫ് അഹമ്മദ് ഷെയ്ഖിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.
Also Read: പാകിസ്ഥാന് ചൈനയുടെ പിന്തുണ; സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി
അതേസമയം, ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ശ്രീനഗറിൽ ആർമി കോർ കമാൻഡുമാരുടെ യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. കശ്മീരില്‍ ലഫ്റ്റനന്റ് ജനറൽ പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന് റിപ്പോര്‍ട്ടുകൾക്ക് പിന്നാലെയാണ് ആർമി കോർ കമാൻഡർമാരുടെ യോഗം നടക്കുന്നത്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണില്‍ സംസാരിച്ച് പിന്തുണ ഉറപ്പ് നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നുമാണ് ചൈനയുടെ നിലപാട്. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍കോളിനിടെ പറഞ്ഞു.
Also Read: EXPLAINER | എന്താണ് സിന്ധു ജല ഉടമ്പടി? ഇന്ത്യക്ക് പിന്മാറാനാകുമോ?
പഹൽഗാം ഭീകരാക്രമണത്തിലൂടെ എല്ലാ ഇന്ത്യൻ പൗരന്മാരുടെ ഹൃദയം തകര്‍ത്ത ഭീകരര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ വളര്‍ച്ച ഭീകരവാദികള്‍ക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യത്തോടെ തുടരണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.