പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിലും ഉറിയിലുമായി രണ്ട് പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്. പാക് ആക്രമണത്തിൽ രജൗരിയിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ആക്രമണം തുടർന്ന് പാകിസ്ഥാൻ.അതിർത്തി പ്രദേശങ്ങളിൽ പാക് പ്രകോപനം ജനവാസമേഖലകളിൽ നാശനഷ്ടങ്ങളും ആളപായവും ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ.അന്താരാഷ്ട്ര നിയന്ത്രണ രേഖയിലും ഇന്നലെ വ്യാപകമായി വെടിവെപ്പ് നടന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡ്രോൺ ആക്രമണം നടന്നു. പൂഞ്ച്, രജൗരി മേഖലകളിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ബാരമുള്ളയിലും ശ്രീനഗറിലും വൻ പൊട്ടിത്തെറി ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രതിരോധ മന്ത്രിയും വിദേശകാര്യമന്ത്രിയും രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും. സുപ്രധാന തീരുമാങ്ങൾ നടത്താനാണ് സാധ്യത.
പാക് ഡ്രോണുകളെ തകർത്തെറിഞ്ഞ് ഇന്ത്യ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.ശ്രീനഗറിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. സൈന്യം മിസൈൽ സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പൂരിൽ ജനവാസ മേഖലയിൽ പാക് ഡ്രോൺ പതിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്. ഒരു സ്ത്രീയുടെ നില അതീവ ഗുരുതരം. പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിലും ഉറിയിലുമായി രണ്ട് പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്. പാക് ആക്രമണത്തിൽ രജൗരിയിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യൻ അതിർത്തികളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത് അതിർത്തി ഗ്രാമങ്ങളിലെ പൗരന്മാർ വീടുകൾക്ക് പുറത്തിറങ്ങരുത്. പഞ്ചാബിലും, ജമ്മു കശ്മീരിലും വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.
Also Read; ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു
പാകിസ്താന്റെ ഫതാ 1 മിസൈൽ വെടിവെച്ചിട്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു. അതിനിടെ പാകിസ്ഥാനിലെ മൂന്ന് വ്യോമതാവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണം നൂർ ഖാന്‍, മുറീദ്, റഫീഖി എയർബേസുകളില്‍. ആക്രമണം നടത്തിയത് ഇന്ത്യയെന്ന് പാക് സൈനിക വക്താവ് അറിയിച്ചതായും സൂചന. സംഘർഷ പശ്ചാത്തലത്തിൽ വ്യോമപാത പൂർണ്ണമായി അടച്ചിരിക്കുകയാണ് പാകിസ്ഥാന്‍. വ്യോമാതിർത്തിയില്‍ എല്ലാത്തരം വിമാനങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.
ഇന്ത്യക്കെതിരെ കടുത്ത സൈനിക നീക്കങ്ങളിലേക്ക് കടക്കാൻ പാകിസ്ഥാൻ കടക്കുന്നതായാണ് സൂചന. ഓപറേഷൻ ബുന്യാ ഉൻ മർസൂസ് എന്ന പേരിൽ സൈനിക ക്യാമ്പയിൻ തുടങ്ങിയതായും ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയെന്ന് പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചതായും റിപ്പോർട്ട്.