പാക് വ്യോമാക്രമണങ്ങൾ നടക്കുന്ന ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി മേഖലകളിൽ ഇന്ത്യൻ സൈന്യം ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടോടെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ മറികടന്ന് അതിർത്തിയിൽ ഡ്രോൺ ആക്രമണങ്ങൾ തുടർന്ന് പാകിസ്ഥാൻ. പാക് പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ബിഎസ്‌എഫിന് സൈനിക കേന്ദ്രങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ശ്രീനഗർ, ജമ്മു കശ്മീർ, ഉദ്ദംപൂർ തുടങ്ങി വിവിധയിടങ്ങളിൽ പാക് ഡ്രോണുകളെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പാക് വ്യോമാക്രമണങ്ങൾ നടക്കുന്ന ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി മേഖലകളിൽ ഇന്ത്യൻ സൈന്യം ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീനഗറിൽ ഒന്നിലേറെ ഡ്രോണുകൾ ആക്രമണം നടത്താൻ എത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ജമ്മുവിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾക്ക് ശ്രമിക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിരീകരിച്ചു.
വെടിനിർത്തൽ കരാർ മറികടന്ന് ജമ്മു കശ്മീരിൽ പിന്നെന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡ്രോണുകളെ സൈന്യം നേരിടുന്ന വീഡിയോയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. സ്ഫോടന ശബ്ദങ്ങൾ നേരിട്ട് കേട്ടെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി.
ജമ്മു മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് കനത്ത ഷെല്ലാക്രമണവും നടക്കുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ആക്രമണം നടക്കുന്ന വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.