പാലക്കാട് 12 സ്ഥാനാർഥികളുടേയും ചേലക്കരയിൽ 7 സ്ഥാനാർഥികളുടേയും പത്രിക സ്വീകരിച്ചിട്ടുണ്ട്. അതേസമയം പത്രിക പിൻവലിക്കാനുള്ള തീയതി ഈ മാസം 30 ന് അവസാനിക്കും
ഉപതെരഞ്ഞടുപ്പ് അടുത്തതോടെ പാലക്കാടും ചേലക്കരയിലും പ്രചരണം ശക്തമാക്കി മുന്നണികൾ. ഇന്നലെയോടെ നാമനിർദേശ പത്രികയിലെ സൂക്ഷ്‌മ പരിശോധന പൂർത്തിയായതോടെ മത്സരരംഗത്ത് ആരൊക്കെയാണ് ഉണ്ടാവുക എന്ന കാര്യത്തിൽ ഏകദേശ ധാരണയായി. പാലക്കാട് 12 സ്ഥാനാർഥികളുടേയും ചേലക്കരയിൽ 7 സ്ഥാനാർഥികളുടേയും പത്രിക സ്വീകരിച്ചിട്ടുണ്ട്. അതേസമയം പത്രിക പിൻവലിക്കാനുള്ള തീയതി ഈ മാസം 30 ന് അവസാനിക്കും.
സംസ്ഥാന - ദേശീയ നേതൃത്വം ഒരുപോലെ ഉറ്റു നോക്കുന്ന മണ്ഡലങ്ങളാണ് പാലക്കാടും ചേലക്കരയും. പാലക്കാട്ടെ ജനപ്രതിനിധിയായ ഷാഫി പറമ്പിൽ, വടകര ലോക്‌സഭാ മണ്ഡലത്തിൽ ജയിച്ചതിനെ തുടർന്നാണ് പാലക്കാട് ഉപതെരഞ്ഞടുപ്പ് നടത്തുന്നത്. കെ. രാധാകൃഷ്‌ണൻ ലോക്‌സഭാ എംപിയായ സാഹചര്യത്തിലാണ് ചേലക്കരയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.
പാർടി വിടലും, സമവായവും, ഭിന്നതയ്ക്കുമെല്ലാം ശേഷം നടക്കുന്ന പാലക്കാട്ടെ തെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് ഏറെ നിർണായകമായ ഒന്നാണ്. കൃത്യമായ രാഷ്ട്രീയ ചായ്‌വ് പ്രകടമാകാത്ത മണ്ഡലമാണെങ്കിൽ കൂടിയും കോൺഗ്രസിനോട് ചേർന്നു നിൽക്കുന്ന പ്രകൃതമാണ് പാലക്കാടിന് ഉള്ളത്. കോൺഗ്രസിൽ നിന്ന് പുറത്തു ചാടിയ ഡോ. പി. സരിൻ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി. സി. കൃഷ്ണകുമാർ ബിജെപിയെ പ്രതിനിധീകരിക്കുന്നു.
ALSO READ: തെരഞ്ഞടുപ്പിന് ആവേശമേറുന്നു; വയനാട് മണ്ഡലത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി
ചേലക്കരയിലെ കോട്ട കാക്കാൻ ഇടതുപക്ഷവും, ആലത്തൂരിലെ ക്ഷീണം മാറ്റാൻ വലതു പക്ഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമായ ചേലക്കരയിലെ ആദ്യ ഉപതെരഞ്ഞെടുപ്പാണിത്.മണ്ഡലം രൂപീകരിച്ചത് മുതൽ ഇന്ന് വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കൂടുതലും ഇടതിനൊപ്പം മാത്രമാണ് മണ്ഡലത്തിലെ ജനങ്ങൾ നിന്നത് എന്നതു കൂടി പ്രധാനപെട്ട ഒരു ഘടകമാണ്.
ഇടതുപക്ഷ സ്ഥാനാർഥിയായി യു.ആർ. പ്രദീപും, വലതു പക്ഷ സ്ഥാനാർഥിയായി രമ്യ ഹരിദാസും , എൻഡിഎക്കായി കെ. ബാലകൃഷ്ണനുമാണ് മത്സരരംഗത്ത് ഉള്ളത്. രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമായ സാഹചര്യമുണ്ടായപ്പോഴും ചേലക്കരയിലെ ജനങ്ങൾ ഇടതിനൊപ്പം നിന്നുവെന്ന ആത്മവിശ്വാസമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പങ്കുവെക്കുന്ന പ്രതീക്ഷ.
പഴയ പ്രതാപകാലത്തേക്ക് തിരികെ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഈ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആലത്തൂരിൽ ഇടത് സ്ഥാനാർഥി കെ. രാധാകൃഷ്‌ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ, കെ. രാധാകൃഷ്‌ണൻ വിജയിച്ച് ഒഴിഞ്ഞ ചേലക്കരയിൽ വിജയിപ്പിക്കുക എന്നത് തന്നെയാണ് മറ്റെന്തിനേക്കാളും കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം.