പാലക്കാട് നഗരസഭയാണ് വലിയപാടം എൻഎസ്എസ് കരയോഗത്തിന് ഷെഡ് കെട്ടാൻ അനുമതി നൽകിയിരിക്കുന്നത്
പാലക്കാട് മാട്ടുമന്തയിലെ പൊതുശ്മശാനത്തിൽ ശവസംസ്കാരത്തിന് ഷെഡ് പണിയാൻ എൻഎസ്എസ് കരയോഗത്തിന് അനുമതി നല്‍കി നഗരസഭ. വലിയപാടം എൻഎസ്എസ് കരയോഗത്തിനാണ് നഗരസഭ അനുമതി നൽകിയിരിക്കുന്നത്. പാലക്കാട് നഗരസഭയുടെ നടപടി വലിയ വിവാദമായിരിക്കുകയാണ്. വിവിധ ജാതി മതവിഭാഗങ്ങൾക്ക് പൊതുശ്മശാനത്തിൽ അതിര് തിരിച്ചുനല്‍കുന്നത് ജാതി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
പാലക്കാട് നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിലാണ് എൻഎസ്എസ് കരയോഗത്തിന് ശവസംസ്കാരത്തിന് ഷെഡ്ഡ് നിർമിക്കാനായി അനുവാദം നൽകിയിരിക്കുന്നത്. നഗരസഭ ഇതിനായി 20 സെൻറ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിച്ചു നൽകി. നിലവിൽ 20 സെന്റിന് ചുറ്റും അതിര് തിരിക്കുന്ന നടപടികൾ ആരംഭിച്ചു.
ALSO READ: ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി; നയിക്കാൻ ജോർജ് ജെ. മാത്യു
എന്നാൽ വിവിധ ജാതി മതവിഭാഗങ്ങൾക്ക് പൊതുശ്മശാനത്തിൽ അതിരുകൾ നിശ്ചയിച്ച് നൽകുന്നത് സമൂഹത്തിന് ഗുണകരമല്ലെന്ന് പൊതുപ്രവർത്തകൻ ബോബൻ
മാട്ടുമന്ത അഭിപ്രായപ്പെട്ടു. ജാതി സമ്പ്രദായത്തിലേക്ക് തിരിച്ചുപോക്കിന് കാരണമാകുമെന്നും മുൻസിപ്പാലിറ്റി ഇത്തരം നടപടികൾക്ക് മുൻകൈയെടുക്കുന്നത് പുന പരിശോധിക്കണമെന്നും ബോബൻ പറയുന്നു.
അതേസമയം അപേക്ഷ നൽകിയത് പരിഗണിച്ചാണ് അനുമതി നൽകിയതെന്നും യാതൊരു പ്രശ്നങ്ങളും അതിലില്ലെന്നും പാലക്കാട് നഗരസഭ അധികാരികൾ പറയുന്നു. ശ്മശാന ഭൂമിയിൽ ബ്രാഹ്മണർക്ക് ചടങ്ങുകൾ നിർവഹിക്കാനായി നേരത്തെ നീക്കിവെച്ച മറ്റൊരു ഷെഡും നിലവിലുണ്ട്.