പത്തനംതിട്ട കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രണ്ട് മണിക്കൂറോളം പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ നീണ്ടു നിന്നു.
പത്തനംതിട്ട കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
Published on


പത്തനംതിട്ട കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ശിശുക്ഷേമ സമിതി കെയര്‍ ടേക്കറോടൊപ്പം പൊലീസ് സംരക്ഷണയിലാണ് പെണ്‍കുട്ടിയെ എത്തിച്ചത്.

രണ്ട് മണിക്കൂറോളം പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ നീണ്ടു നിന്നു. പെണ്‍കുട്ടിയുടെ നിലവിലെ മാനസികാവസ്ഥ എങ്ങനെയാണ് എന്നതു കൂടി വിലയിരുത്തും. സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി. ഡിഐജി അജിത ബീഗമാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

അതേസമയം കേസില്‍ ഇന്ന് ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 44 ആയി.

കേസ് അന്വേഷണം അയല്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. കായംകുളം സ്വദേശി പ്രതിയായ കേസ് കല്ലമ്പലം പൊലീസിന് കൈമാറിയിരിക്കുകയാണ്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. വിദേശത്തുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

കേസില്‍ ഇന്നലെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 25 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു. കായിക പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com