
വയനാട് ബത്തേരി ടൗണിലെ പുലി ശല്യത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പുലിയുടെ സാന്നിധ്യം കൂടിയിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ബത്തേരി സ്വദേശി പോൾ മാത്യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി, വയനാട് ജില്ല കളക്ടർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
കൂടു വെയ്ക്കുന്നതിൽ വനം വകുപ്പിന് അനാസ്ഥയാണെന്നും കുടുംബത്തിൻ്റെയും ബത്തേരി നിവസികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പോൾ മാത്യുവിന്റെ വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ചയും ഇന്നലെയും പുലി എത്തി കോഴികളെ ആക്രമിച്ചിരുന്നു. ഏഴ് കോഴികളെയാണ് കോഴിക്കൂട് പൊളിച്ച് കഴിഞ്ഞദിവസം പുലികൊന്നു തിന്നത്.
ബത്തേരി ടൗണിലെ പുലി സാന്നിധ്യത്തിൽ ആശങ്കയിലാണ് നാട്ടുകാർ. ബത്തേരി ടൗണിലും മൈസൂര്‍ റോഡ് ജംഗ്ഷന്‍ പരിസരത്തും പുലിയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കൂട് വെച്ച് പുലിയെ പിടികൂടാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം ആവശ്യം.