
പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായുള്ള ഇന്ത്യയുടെ ഓരോ ശ്രമവും പാകിസ്ഥാന്റെ വഞ്ചനയിലും വിദ്വേഷത്തിലും പര്യവസാനിച്ചെന്ന് അമേരിക്കൻ പോഡ്കാസ്റ്റർക്കുള്ള അഭിമുഖത്തിൽ മോദി വിമർശിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന പ്രധാനമന്ത്രി മോദിയും ലെക്സ് ഫ്രീഡ്‌മാനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോഡ്‌കാസ്റ്റിലാണ് പാകിസ്ഥാനെതിരെ മോദിയുടെ രൂക്ഷ വിമർശനം.
ഇന്ത്യ- പാകിസ്ഥാൻ ബന്ധത്തിൻ്റെ നല്ല ഭാവി ആഗ്രഹിച്ചുകൊണ്ട് 2014ലെ തൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ ക്ഷണിച്ചിരുന്നുവെന്നും മോദി ഓർത്തെടുത്തു. പാകിസ്ഥാനിലെ ജനങ്ങൾ പോലും സമാധാനം ആഗ്രഹിക്കുന്നത് സംഘർഷത്തിലും അസ്വസ്ഥതയിലും നിരന്തരമായ ഭീകരതയിലും ജീവിക്കുന്നതിൽ മടുത്തതുകൊണ്ടാണെന്ന് മോദി പറഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയോട് അചഞ്ചലമായ പ്രതിബദ്ധതയുള്ള ധീരനാണെന്നും മോദി പ്രശംസിച്ചു. കഴിഞ്ഞ വർഷം ട്രംപിനെതിരായ വധശ്രമങ്ങളെ കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റിൻ്റെ പ്രതിരോധശേഷിയെയും ദൃഢനിശ്ചയത്തെയും മോദി പ്രശംസിച്ചു. ഡൊണാൾഡ് ട്രംപുമായി ശക്തമായ ബന്ധമാണ് പങ്കിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതലെന്നും അമേരിക്കൻ പോഡ്കാസ്റ്റർക്കുള്ള അഭിമുഖത്തിൽ മോദി പറഞ്ഞു. ജനാധിപത്യത്തിൻ്റെ ആത്മാവാണ് വിമർശനമെന്നും എന്നാൽ യഥാർഥ വിമർശനം ഇക്കാലത്ത് കുറവാണെന്നും മോദി പോഡ്കാസ്റ്റിൽ പറയുന്നു. വിമർശകരെ ചേർത്തുനിർത്തുകയെന്നാണ് വേദങ്ങളിൽ പറയുന്നത്. യഥാർഥ വിമർശനത്തിലൂടെ മാത്രമേ പ്രവർത്തനം മെച്ചപ്പെടുത്താനാകൂയെന്ന് മോദി പോഡ്കാസ്റ്റിൽ പറഞ്ഞു. ഇക്കാലത്ത് യഥാർഥ വിമർശനം കുറവാണെന്നും വിമർശനവും ആരോപണവും തമ്മിൽ വ്യത്യാസമുണ്ടെന്നും നരേന്ദ്ര മോദി പറയുന്നുണ്ട്.
അമേരിക്കൻ പോഡ്കാസ്റ്ററും എഐ റിസർച്ചറുമായ ലെക്സ് ഫ്രീഡ്‌മാനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോഡ്‌കാസ്റ്റ് ഇന്നാണ് പുറത്തിറങ്ങിയത്. മൂന്ന് മണിക്കൂറിലധികം നീണ്ടു നിൽക്കുന്നതാണ് പോഡ്കാസ്റ്റ്. അമേരിക്കൻ പോഡ്കാസ്റ്ററും എഐ റിസർച്ചറുമായ ലെക്സ് ഫ്രീഡ്‌മാനുമായുള്ള മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റാണ് ഇത്.