ഏഴാം തീയതിക്കും പത്താം തീയതിക്കും ഇടയിലാണ് മോഷണ ശ്രമം നടന്നത്
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായതിൽ കവർച്ചാ ശ്രമം സ്ഥിരീകരിച്ച് പൊലീസ്. മോഷണ ശ്രമമാണ് നടന്നത്. ഏഴാം തീയതിക്കും പത്താം തീയതിക്കും ഇടയിലാണ് മോഷണ ശ്രമമുണ്ടായതെന്നും എഫ്ഐആറിൽ പറയുന്നു. നേരത്തെ മോഷണമല്ലെന്നാണ് നിഗമനമെന്നായിരുന്നു ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞത്. സ്വർണം കവർന്ന ശേഷം വിവാദമായപ്പോൾ ആരേലും ഉപേക്ഷിച്ചതാവാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. സ്‌ട്രോങ് റൂമിൽ നിന്ന് 40 മീറ്ററകലെ നിന്നാണ് സ്വർണം ലഭിച്ചതെന്നും ഡിസിപി വ്യക്തമാക്കിയിരുന്നു.
മേയ് 10നാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്. ക്ഷേത്രത്തിൻ്റെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ലോക്കറിലെ കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലെ വാതിൽ പൂശാൻ വച്ച സ്വർണമാണ് നഷ്ടമായത്. ആദ്യഘട്ടം മുതൽ ക്ഷേത്ര ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പുറത്തുനിന്നുള്ള ആരും സ്വർണം എടുക്കാൻ ഇടയില്ല എന്നത് ഉറപ്പാക്കിയാണ് അന്വേഷണം പുരോഗമിച്ചത്.
അസിസ്റ്റൻറ് മുതൽപടി ലോക്കറിൽ നിന്ന് പെട്ടിയിലുള്ള സ്വർണം കൊണ്ടുവരികയും എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ച് സ്വർണപ്പണിക്കാരൻ്റെ സഹായത്താൽ തൂക്കം ഉറപ്പാക്കുകയും ആണ് പതിവ് രീതി. എന്നാൽ സ്വർണം നഷ്ടപ്പെട്ടു എന്ന് കണ്ടെത്തിയ ദിവസം ലോക്കറിൽ വച്ച് തന്നെ പെട്ടി തുറന്ന് സഞ്ചിയുമായി അസിസ്റ്റൻ്റ് മുതൽപ്പടി വന്നു എന്നായിരുന്നു മൊഴി നൽകിയത്. ഇത് എന്ത് കൊണ്ട് സംഭവിച്ചു എന്നതടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്.
മോഷണ മുതൽ ആരെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ക്ഷേത്ര കോംപൗണ്ടിലെ മണല്‍പ്പരപ്പിൽ മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധനയും നടത്തി. പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് യന്ത്രസഹായമില്ലാതെ നടത്തിയ തെരച്ചിലിലാണ് മണലിൽ പൂണ്ട നിലയിൽ സ്വർണം കണ്ടെത്തുന്നത്. മോഷണ മുതൽ കണ്ടെത്തിയതിൽ ദുരൂഹതകൾ ഏറെയുള്ളതിനാൽ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.