പകുതി വില തട്ടിപ്പ്: പണമിടപാട് ഡയറി കണ്ടെത്തി പൊലീസ്; ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കും

മൂവാറ്റുപുഴ പായിപ്രയിലെ ഓഫീസിൽ ഡയറികൾ കണ്ടെത്തിയത്
പകുതി വില തട്ടിപ്പ്: പണമിടപാട് ഡയറി കണ്ടെത്തി പൊലീസ്;  ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കും
Published on

കേരളത്തിൽ കുറച്ചു ദിവസങ്ങളായി ചർച്ചാവിഷയമായ പകുതി വില തട്ടിപ്പിൽ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ്റെ പണമിടപാട് വിവരങ്ങൾ രേഖപ്പെടുത്തിയ രണ്ട് ഡയറികൾ അന്വേഷണ സംഘം കണ്ടെത്തി. മൂവാറ്റുപുഴ പായിപ്രയിലെ ഓഫീസിൽ ഡയറികൾ കണ്ടെത്തിയത്. പണം നൽകിയവരുടെ വിശദാംശങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അനന്തു കൃഷ്ണൻ വാങ്ങിയ ഭൂമിയുടെ ആധാരങ്ങൾ കസ്റ്റഡിയിലെടുത്ത് ക്രയവിക്രയ സാധ്യത മരവിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ ഓഫീസിലും, വീട്ടിലുമായാണ് ആധാരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അനന്തു കൃഷ്ണൻ്റെ മൊഴി. വിവരങ്ങൾ അറിഞ്ഞ സ്ഥിതിക്ക് അതിനുള്ള നടപടക്രമങ്ങൾ ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

പകുതി വില തട്ടിപ്പ് ഇന്നലെ 6കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സ്കൂട്ടർ വാഗ്ദാനം ചെയ്ത് 40000ത്തോളം പേരിൽ നിന്ന് പണം വാങ്ങിയെന്നും പതിനെട്ടായിരം പേർക്ക് സ്കൂട്ടർ വിതരണം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പണം പിരിക്കാൻ നിന്ന ജീവനക്കാർക്ക് താമസിക്കാൻ ഫ്ലാറ്റുകൾ ഉൾപ്പെടെ വാടകയ്ക്ക് എടുത്ത് നൽകിയിരുന്നു. കൂടാതെ ഇവർക്ക് സൗജന്യ താമസവും ഒരുക്കി നൽകിയതായും  പൊലീസ് കണ്ടെത്തി. ഗൃഹോപകരണങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് 95000ത്തോളം പേരിൽ നിന്നും പണം വാങ്ങിയെന്നും, ഇടുക്കി ജില്ലയിൽ ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും കണ്ടെത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം കാസർഗോഡും പകുതി വിലതട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂട്ടർ, ലാപ്ടോപ്പ് എന്നിവ വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കുംബഡാജെ പഞ്ചായത്തിലെ മൈത്രി വയനശാല സെക്രട്ടറി ഷരീഫാണ് പൊലീസിൽ പരാതി നൽകിയത്. പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ ഫ്ലാറ്റിലും ഓഫീസിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം. രാഷ്ട്രീയ നേതാക്കളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും, തിരുവനന്തപുരം പ്രസ് ക്ലബിന് പണം നൽകിയെന്ന മൊഴിയിലും അന്വേഷണ സംഘം വ്യക്ത വരുത്തും. 

തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹികളേയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രസ് ക്ലബ്ബിനും പാരതോഷികം നൽകിയെന്ന് പിടിയിലായ അനന്തുകൃഷ്‌ണൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അതിനിടെ പകുതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്ത് പ്രസ് ക്ലബും അനന്തുകൃഷ്ണനും കരാർ ഒപ്പിട്ടുവെന്ന വിവരവും പുറത്തുവന്നു.

കഴിഞ്ഞവർഷം മാർച്ച് 20നായിരുന്നു കരാർ ഒപ്പിട്ടത്. വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന് എതിരെ മുൻ സെക്രട്ടറി കെ. എൻ. സാനു മുഖ്യമന്ത്രിക്ക് പരാതി നൽകി. രാധാകൃഷ്ണൻ്റെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു കരാർ എന്നാണ് ആരോപണം. അതേസമയം എറണാകുളത്ത് പകുതി വില തട്ടിപ്പിൽ പരാതി നൽകാൻ ആളുകളുടെ നീണ്ട ക്യൂ രൂപപ്പെട്ടു. പറവൂർ സ്റ്റേഷനിൽ പരാതി നൽകാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കേസിൽ കൂടുതൽ രജിസ്റ്റർ ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com