
ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്. രാജ്യത്തെ കിഴക്കൻ മേഖലകളിലൂടെയാണ് ചുഴലിക്കാറ്റ് വീശുന്നത്. ഇതിനോടകം നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിൽ പെട്ട് ആറുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഒരാളെ കാണാതാവുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ജപ്പാനിലെ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഏജൻസി അറിയിച്ചു. .
രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കൻ ക്യൂഷുവിൻ്റെ കഗോഷിമ മേഖലയിൽ 35,000-ത്തിലധികം വീടുകളിൽ വൈദ്യുതിബന്ധം തന്നെ ഇല്ലാതായിരിക്കുകയാണ്.
ടോക്കിയോയിൽ നിന്ന് ഏകദേശം 480 കിലോമീറ്റർ (300 മൈൽ) തെക്കുപടിഞ്ഞാറായി പസഫിക് സമുദ്രത്തിൽ കേന്ദ്രീകരിച്ച ഷാൻഷാൻ,രാജ്യത്ത് കനത്ത മഴയ്ക്ക് കാരണമാകുകയായിരുന്നു. രാജ്യത്തുടനീളം അധികൃതർ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി, എയർ, റെയിൽ സർവീസുകൾ നിർത്തി, ഫാക്ടറികൾ അടച്ചു.
ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജപ്പാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ, ഉയർന്ന വേലിയേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ കണക്കിലെടുക്കുമ്പോൾ പരമാവധി ജാഗ്രത ആവശ്യമാണ്,' ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.