
രാജ്യത്തെ സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുന്നുവെന്നും ഇരകൾ ഭയത്തോടെ ജീവിക്കുന്നുവെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് സമൂഹത്തിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും ദ്രൗപതി മുർമു പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യമെമ്പാടും രോഷം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പരാമർശം.
കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവവും മലയാള സിനിമയിലെ പ്രശസ്തരായ അഭിനേതാക്കൾക്കെതിരെ ചുമത്തിയ ലൈംഗിക പീഡനങ്ങളും ബലാത്സംഗ കേസുകളും ഇന്ത്യ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള ഉദാഹരണങ്ങളാണ്.
ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
കുറ്റകൃത്യത്തിന് ശേഷവും കുറ്റവാളികൾ നിർഭയമായി കറങ്ങിനടക്കുന്നു എന്നത് നമ്മുടെ സാമൂഹിക ജീവിതത്തിൻ്റെ നിർഭാഗ്യകരമായ വശമാണ്. സുപ്രീം കോടതിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിലായിരുന്നു രാഷ്‌ട്രപതിയുടെ പ്രതികരണം. നീതിന്യായ വ്യവസ്ഥ നേരിടുന്ന നിരവധി വെല്ലുവിളികളെ അതിജീവിക്കാൻ എല്ലാ പങ്കാളികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.
ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് സൗകര്യങ്ങൾ, പരിശീലനം, ഹ്യൂമണ്‍ റിസോഴ്സസ് എന്നിവയുടെ ലഭ്യതയിൽ അടുത്ത കാലത്തായി പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ മേഖലകളിലെല്ലാം ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുതായും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു. അടുത്ത കാലത്തായി സെലക്ഷൻ കമ്മിറ്റികളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചുവെന്നതിൽ സന്തോഷമുണ്ടെന്നും ഈ വർധനവ് സെലക്ഷൻ കമ്മിറ്റികളിലെ സ്ത്രീകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവിന് കാരണമായതായും ദ്രൗപതി മുർമു പറഞ്ഞു.