
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടികാഴ്ച നടത്തി. ഇതിനു പിന്നാലെ ആണവോർജം, എണ്ണ, ഫുഡ് പാർക്കുകളുടെ വികസനം എന്നീ മേഖലകളിൽ ഒന്നിലധികം കരാറുകളിൽ ഒപ്പുവെച്ചു. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കമ്പനിയും (ഇഎൻഇസി) ന്യൂക്ലിയർ പവർ കോ ഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻപിസിഐഎൽ) തമ്മിലുള്ള ബറാക്ക ന്യൂക്ലിയർ പവർ പ്ലാൻ്റ് ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ് മേഖലയിലെ കരാറിലും ഇരു നേതാക്കളും ഒപ്പുവെച്ചിട്ടുണ്ട്.
അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ ദീർഘകാല എൽഎൻജി വിതരണത്തിനായി മറ്റൊരു കരാറും ഒപ്പിട്ടുണ്ട്. ADNOC ഉം ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും (ISPRL) തമ്മിലും ധാരണാപത്രം ഒപ്പുവെച്ചു. യോഗത്തിന് ശേഷം കിരീടാവകാശി രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. യുഎഇയുമായുള്ള സൗഹൃദം രാജ്യത്തിന് പ്രചോദനമേകുന്നതായി വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.
യുഎഇയുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം എടുത്തുകാണിച്ച് യുഎഇയിൽ നിന്നുള്ള അടുത്ത തലമുറ റോയൽറ്റിയുമായും സർക്കാരുമായും ഇന്ത്യ ഔദ്യോഗികമായി ഇടപഴകുന്നത് ഇതാദ്യമാണ്. പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെയും കിരീടാവകാശി സന്ദർശിക്കും. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുടെ സാന്നിധ്യത്തോടെ നടക്കുന്ന ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിനായി അബുദാബി കിരീടാവകാശി നാളെ മുംബൈ സന്ദർശിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദി നടത്തിയ ചരിത്രപ്രധാനമായ യുഎഇ സന്ദർശനം മുതൽ, യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അറബ് ലോകത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎഇയാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള മൊത്തം വ്യാപാരം ദശാബ്ദത്തിൻ്റെ അവസാനത്തോടെ 100 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022-23 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 85 ബില്യൺ യുഎസ് ഡോളറായിരുന്നു. 2022-23 ലെ നേരിട്ടുള്ള വിദേശ നിക്ഷേപം അല്ലെങ്കിൽ എഫ്ഡിഐയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് നിക്ഷേപകരിൽ യുഎഇയും ഉൾപ്പെടുന്നുണ്ട്.