പ്രശ്നങ്ങൾ പരിഹരിക്കും, പുതിയ ഉത്തരവ് പുറത്തിറക്കും; പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ ഉറപ്പ് ലഭിച്ചതായി ദേവസ്വം ഭാരവാഹികൾ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നൽകിയ പരാതിയിൽ പുതിയ ഉത്തരവ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു
പ്രശ്നങ്ങൾ പരിഹരിക്കും, പുതിയ ഉത്തരവ് പുറത്തിറക്കും; പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ ഉറപ്പ് ലഭിച്ചതായി ദേവസ്വം ഭാരവാഹികൾ
Published on

എക്സ്പ്ലോസിവ് നിബന്ധനയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേന്ദ്രത്തിൻ്റെ ഉറപ്പ് ലഭിച്ചതായി ദേവസ്വം ഭാരവാഹികൾ. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നൽകിയ പരാതിയിൽ പുതിയ ഉത്തരവ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു. പഴയ ദൂരപരിധി നിലനിർത്തിയാൽ പൂരം നടത്തിപ്പിൽ പ്രതിസന്ധി ഇല്ല. 2018 ൽ വിജ്ഞാപനം പുറത്തിറങ്ങിയപ്പോൾ തന്നെ ദേവസങ്ങൾ പരാതി നൽകിയിരുന്നു. ഉത്തരവ് പുറത്തിറങ്ങിയതോടെ കഴിഞ്ഞ ദിവസം വീണ്ടും പരാതി നൽകിയിട്ടുണ്ടെന്നും ദേവസ്വങ്ങൾ അറിയിച്ചു.

എക്സ്പ്ലോസിവ് നിബന്ധനയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവിൽ സംസ്ഥാന സർക്കാരും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. കേന്ദ്ര വാണിജ്യ വ്യവസായവകുപ്പിൻ്റെ ഉത്തരവ് വെടിക്കെട്ടുകളെ ബാധിക്കുന്നതാണെന്നും, തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാരിൻ്റെ പ്രതിഷേധം. കേന്ദ്ര സർക്കാർ അസാധാരണ വിജ്ഞാപനം ആയാണ് പുറത്തിറക്കിയത്. ഇതിലെ 35 നിബന്ധനകൾ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു.

2008ലെ എക്സ്പ്ലോസിവ് നിബന്ധനയിൽ 45 മീറ്റർ ആണ് മാഗസിനും ഫയർ ലൈനും തമ്മിൽ ഉള്ള വിദൂരം. അത് 200 മീറ്റർ ആക്കി വർധിപ്പിച്ചുകൊണ്ടായിരുന്നു പുതിയ കേന്ദ്ര ഉത്തരവ്. നേരത്തെ, വെടിക്കെട്ടും ജനങ്ങളും തമ്മിൽ 100 മീറ്റർ ആയിരുന്നു ദൂരപരിധി. എന്നാൽ, മാഗസിനിൽ നിന്ന് 300 മീറ്റർ മാറണം ജനങ്ങൾ എന്നാണ് പുതിയ നിബന്ധന. താത്കാലിക നിർമാണ ഷെഡ് വെടിക്കെട്ട് നടക്കുന്ന ഇടത്തേക്ക് 100 മീറ്റർ ദൂരം പാലിക്കണമെന്നും നിബന്ധനയുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com