കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങള്‍... നേരില്‍ കാണാം; ജാമ്യത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അന്‍വര്‍

35000 രൂപ പൊതുമുതല്‍ നശിപ്പിച്ചതിന് കെട്ടിവെയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ നിര്‍ദേശങ്ങളോടെയാണ് ജാമ്യം.
കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങള്‍... നേരില്‍ കാണാം; ജാമ്യത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അന്‍വര്‍
Published on
Updated on

ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അന്‍വര്‍ എംഎല്‍എ. കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് അന്‍വറിന്റെ കുറിപ്പ്. ' പ്രിയപ്പെട്ടവരെ ജാമ്യം ലഭിച്ചിരിക്കുന്നു. കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങള്‍, നേരില്‍ കാണാം', എന്നാണ് പോസ്റ്റ്.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തിലാണ് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയ നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിക്കുകയായിരുന്നു. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.

35000 രൂപ പൊതുമുതല്‍ നശിപ്പിച്ചതിന് കെട്ടിവെയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ നിര്‍ദേശങ്ങളോടെയാണ് ജാമ്യം. പൊലീസ് കെട്ടിച്ചമച്ചുണ്ടാക്കിയ കേസിലാണ് ജയിലലടച്ചിരിക്കുന്നത്. നിലമ്പൂരിലെ എംഎല്‍എയാണ് താന്‍, ഏത് സമയത്ത് പൊലീസ് ആവശ്യപ്പെട്ടാലും സ്റ്റേഷനില്‍ എത്താന്‍ കഴിയുന്നയാളാണെന്നും പി.വി. അന്‍വറിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

40 പേര്‍ പ്രതിഷേധത്തില്‍ എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കണ്ടാലറിയുന്ന 11 പേരാണ് പ്രതികള്‍ എന്നും റിപ്പോര്‍ട്ടിലുണ്ട്. 40 പേരും പ്രതികളായാലെ അന്‍വറിനെ ഒന്നാം പ്രതിയാക്കാനാകൂ എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. രാത്രി വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തതിന്റെ ഉദ്ദേശ്യം എന്താണ്? അന്വേഷണ ഉദ്യോഗസ്ഥരുമായി എപ്പോഴും സഹകരിക്കും, ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

അന്‍വറിനെതിരായ കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പി.വി. അന്‍വറിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത്. 40 പേര്‍ സംഘം ചേര്‍ന്നു, അതില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ ആക്രമണം നടത്തി. പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടി. അന്‍വറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് ആക്രമണം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തില്‍ ആനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അന്‍വറിന്റെ ഡിഎംകെ പാര്‍ട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. അന്‍വറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് DMK യുടെ നേതൃത്വത്തിലും, DFO ഓഫീസ് ഓഫീസ് അടിച്ചു തകര്‍ത്ത DMK നിലപടില്‍ പ്രതിഷേധിച്ച് NGO യൂണിയനും ഇന്ന് നിലമ്പൂരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com