'പുഴുക്കുത്തുക്കളെ ഒഴിവാക്കും'; അന്‍വറിന്റെ ആരോപണത്തില്‍ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഒരാൾ‌ ചെയ്യുന്ന തെറ്റ് പൊലീസിനെ മൊത്തത്തിൽ ബാധിക്കുമെന്നും അത്തരക്കാരെ പൊലീസ് സേനയിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
'പുഴുക്കുത്തുക്കളെ ഒഴിവാക്കും'; അന്‍വറിന്റെ ആരോപണത്തില്‍ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Published on

എഡിജിപി എം. ആർ. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഉയർന്നു വരുന്ന ആരോപണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്തെ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിയില്‍ എഡിജിപിയെ വേദിയില്‍ ഇരുത്തിയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

ഒരാൾ‌ ചെയ്യുന്ന തെറ്റ് പൊലീസിനെ മൊത്തത്തിൽ ബാധിക്കുമെന്നും അത്തരക്കാരെ പൊലീസ് സേനയിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിൻ്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കും. കഴിഞ്ഞ 8 വർഷത്തിനിടെ ഇത്തരത്തിൽ പുറത്താക്കപ്പെട്ടത് 108 ഉദ്യോ​ഗസ്ഥരാണ്. ഇനിയും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.വി. അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സ്വർണക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്. പി.വി. അൻവറും പത്തനംതിട്ട എസ്പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നത് മുതല്‍ പൊലീസ് സേന പ്രതിരോധത്തിലായിരുന്നു. സുജിത് ദാസിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെയും ആരോപണം ഉയരുന്നത്. മുഖ്യമന്ത്രി അന്വേഷണം നടക്കുമെന്ന് കൂടി അറിയിച്ചതോടെ കേരള പൊലീസിന്‍റെ ഉന്നത സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകാനും സാധ്യതകളുണ്ട്.


അതേസമയം, പത്തനംതിട്ട എസ്പി സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. സുജിത്ത് ദാസ് സർവ്വീസ് ചട്ടം മറികടന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com