കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും വിചിത്രവും, അന്നയുടെ കുടുംബത്തോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല

കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും വിചിത്രവും, അന്നയുടെ കുടുംബത്തോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല

വിഷയത്തിൽ നടപടികൾ സ്വീകരിക്കാതെ അന്നയേയും മാതാപിതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു
Published on

EY ജീവനക്കാരി അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ വിവാദ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും വിചിത്രവുമാണ്. അന്ന ജോലി ചെയ്ത തൊഴിൽ സാഹചര്യം, നേരിട്ട മാനസിക സമ്മർദം, മാനേജ്മെന്റിന്റെ കുറ്റകരമായ നടപടികൾ എന്നിവയെ കുറിച്ച് കേന്ദ്രമന്ത്രി പരാമർശിച്ചില്ല.

രാജ്യത്തെ ചെറുപ്പക്കാരോടും സ്ത്രീകളോടും ഉള്ള കേന്ദ്രസർക്കാരിൻ്റെ സമീപനമാണ് മുതിർന്ന മന്ത്രിയിൽ നിന്നുണ്ടായത്. 'ബേഠി പഠാവോ.. ബേഠി ബച്ചാവോ' എന്ന ബിജെപി മുദ്രാവാക്യത്തിന്റെ കാപട്യമാണ് നിർമലയുടെ വാക്കുകൾ. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അന്നയുടെ മരണം വിരൽചൂണ്ടുന്നത്. വിഷയത്തിൽ നടപടികൾ സ്വീകരിക്കാതെ അന്നയേയും മാതാപിതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ നിർമല സീതാരാമൻ്റെ പ്രതികരണം ഏറെ ചർച്ചയാകുകയാണ്. ജോലി സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും, ദൈവത്തെ ആശ്രയിച്ചാലേ സമ്മർദങ്ങളെ നേരിടാനാകൂവെന്നുമാണ് നിർമല പറഞ്ഞത്. മനശക്തി വർധിപ്പിക്കാനുള്ള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ, സമ്മർദത്തെ അതിജീവിക്കാനാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനെത്തിയപ്പോഴായിരുന്നു നിർമലയുടെ വിവാദ പരാമർശം.

ജൂലൈ 24നാണ് ഏണസ്റ്റ് & യങ് ഇന്ത്യ കമ്പനിയിലെ ചാ‍ർട്ടേഡ് അക്കൗണ്ടൻ്റായ അന്നയെ പൂനെയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നയുടെ മരണ കാരണം ജോലി സമ്മർദമാണ് എന്നാരോപിച്ച് അമ്മ അനിത അഗസ്റ്റിൻ EY കമ്പനി മേധാവി രാജീവ് മേമാനിക്ക് തുറന്ന കത്തയച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിഷയം വാർത്തകളിൽ ഇടം പിടിച്ചത്.

News Malayalam 24x7
newsmalayalam.com