എൻഎസ്‌എസിനും എസ്എൻഡിപിക്കും പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് വേദിയൊരുക്കി സമസ്തയും

എൻഎസ്‌എസിനും എസ്എൻഡിപിക്കും പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് വേദിയൊരുക്കി സമസ്തയും

ലീ​ഗ് നേതൃത്വത്തിൻ്റെ താൽപര്യമാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചതിന് പിന്നിലെന്നാണ് സൂചന
Published on


സമസ്തയുടെ വേദിയിലും ഉദ്ഘാടകനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്ലിം ലീഗ് പിന്തുണ ഉറപ്പാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാമിഅ നൂരിയ്യ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഉദ്ഘാടകനായി എത്തുന്നത്. ജനുവരി നാലിന് എം.കെ. മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്, എസ്.എൻ.ഡി.പി പിന്തുണയ്ക്ക് പിന്നാലെയാണ് ചെന്നിത്തലയ്ക്ക് ജാമിഅ നൂരിയ സമ്മേളനത്തിലേക്ക് ലഭിക്കുന്നത്.

ചെന്നിത്തല ജാമിഅയിൽ എത്തുന്നത് ലീഗ്‌ നേതൃത്വത്തിൻ്റെ താൽപര്യമെന്ന് വിവരം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡൻ്റ്. ലീ​ഗ് നേതൃത്വത്തിൻ്റെ താൽപര്യമാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചതിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞ വ‍ർഷത്തെ ജാമിഅ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജാമിഅ സമ്മേളനത്തിൽ ഇടം ലഭിച്ചിട്ടില്ല. നേരത്തെ മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ എൻഎസ്എസും ശിവ​ഗിരി തീർഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേക്ക് എസ്എൻഡിപിയും രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമിഅ നൂരിയ സമ്മേളനത്തിലും രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചത്.

എട്ട് വർഷത്തെ അകൽച്ചയ്ക്ക് ശേഷമായിരുന്നു എൻഎസ്എസ് അവരുടെ വേദിയിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. 2013ൽ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

സുകുമാരൻ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമർശം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരൻ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകന്നത്.

News Malayalam 24x7
newsmalayalam.com