
കോൺഗ്രസിൽ അധികാര വടംവലി മൂർച്ഛിക്കുന്നതിനിടെ എൻഎസ്എസ് നേതൃത്വവുമായി അടുത്ത് രമേശ് ചെന്നിത്തല. എൻഎസ്എസ് സംഘടിപ്പിക്കുന്ന മന്നം ജയന്തി പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പരിപാടിയിൽ വിളിച്ചതിൽ വളരെ സന്തോഷം. പരിപാടിയിൽ പങ്കെടുക്കും. അതേ കുറിച്ചുള്ള വിശദാംശങ്ങളെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 11 വർഷത്തിന് ശേഷമാണ് എൻഎസ്എസ് ഒരു പരിപാടിയിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിക്കുന്നത്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 2നാണ് ചെന്നിത്തല പെരുന്നയിൽ എത്തുക. പരിപാടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
2013ൽ ജി. സുകുമാരൻ നായരുടെ താക്കോൽസ്ഥാന പ്രസ്താവനയ്ക്ക് ശേഷം എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു. കോൺഗ്രസ് താക്കോൽസ്ഥാനത്തേക്ക് ഭൂരിപക്ഷ പ്രതിനിധിയായ രമേശ് ചെന്നിത്തലയെ കൊണ്ടുവരണമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രസ്താവന. കോൺഗ്രസും രമേശ് ചെന്നിത്തലയും പ്രസ്താവനയെ തള്ളിയതോടെ എൻഎസ്എസ് ഔദ്യോഗിക പരിപാടികളിലേക്ക് ചെന്നിത്തലയെ ക്ഷണിക്കാറില്ലായിരുന്നു.
അതേസമയം, ചോദ്യപ്പേർ ചോർച്ചയിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവം ഗുരുതരമാണ്. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി വർധനവിനെതിരെയും ചെന്നിത്തല വിമർശനമുന്നയിച്ചു. സിപിഎമ്മിന്റെ കറവ പശുവാണ് കെഎസ്ഇബി. വില ഇനിയും കൂട്ടാനൊരുങ്ങുന്നു. ഇതിന് പിന്നിൽ വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ കൊണ്ട് വന്ന ദീർഘകാല കരാർ മുന്നോട്ട് പോയിരുന്നെങ്കിൽ താരിഫ് വർധനവ് ഉണ്ടാകില്ല. സ്വകാര്യ കമ്പനികൾക്ക് കേരളത്തെ കൊള്ളയടിക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. കൂടിയ വിലക്ക് വൈദ്യുത കരാർ ഒപ്പിട്ടാൽ അതിനുത്തരവാദി സർക്കാർ മാത്രമാണ്. വലിയ ഗൂഡാലോചന ദീർഘകാല കരാർ റദ്ധാക്കുന്നതിന് പിന്നിലുണ്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.