"ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ"; വിചിത്ര വാദവുമായി ആർഎസ്എസ് നേതാവ്

ഇൻഡോറിൽ ശ്രീരാമ ജന്മഭൂമിക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് "ദേശീയ ദേവി അഹല്യ അവാർഡ്" സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്
"ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ"; വിചിത്ര വാദവുമായി ആർഎസ്എസ് നേതാവ്
Published on

അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന വിചിത്ര വാദവുമായി ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. നിരവധി നൂറ്റാണ്ടുകളായി 'ശത്രുക്കളുടെ ആക്രമണം' നേരിട്ട ഭാരതത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ച ദിനമാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിനമെന്നായിരുന്നു മോഹൻ ഭഗവതിൻ്റെ പ്രസ്തവാന. അതിനാൽ ഈ ദിവസം 'പ്രതിഷ്ഠാ ദ്വാദശി' ആയി ആഘോഷിക്കണമെന്ന് മോഹൻ ഭഗവത് പറഞ്ഞു. ഇൻഡോറിൽ ശ്രീരാമ ജന്മഭൂമിക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് 'ദേശീയ ദേവി അഹല്യ അവാർഡ്' സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.

രാമക്ഷേത്ര നിർമാണത്തോടെ രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും, ലോകത്തിന് വഴി കാണിക്കാനും സ്വയം എന്ന ബോധം ഉണർത്താനും സാധിച്ചെന്ന് മോഹൻ ഭഗവത് പറയുന്നു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ രാജ്യത്ത് ഭിന്നതയൊന്നും ഉണ്ടായിട്ടില്ല. ആരെയും എതിർക്കാനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചതെന്നും ഭഗവത് അഭിപ്രായപ്പെട്ടു.

2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്ര വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. എന്നാൽ ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്, 2025 ജനുവരി 11 ന് പ്രതിഷ്ഠാ ചടങ്ങ് നടന്ന് ഒരു വർഷം പൂർത്തിയാക്കി.


അതേസമയം രാമക്ഷേത്രം പണിയുന്നതിൽ സഹായിച്ച എല്ലാവർക്കും ഈ ബഹുമതി സമർപ്പിക്കുന്നതായി അവാർഡ് ലഭിച്ച ശേഷം ചമ്പത് റായ് പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ അഭിമാനമായ ക്ഷേത്രത്തിൻ്റെ നിർമാണത്തിനുള്ള ഒരു മാധ്യമം മാത്രമായിരുന്നു താനെന്നും റായ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com