
റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്‌എസ് വാരിക കേസരിയുടെ പത്രാധിപർ എൻ.ആർ. മധു. വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു. ഇതിൻ്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നും എൻ.ആർ. മധു പറഞ്ഞു. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു മധുവിൻ്റെ പ്രസംഗം.
"വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേക്ക് കടന്നു വരുന്നത് തടയണം. വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ട്". ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.
ഷവർമ കഴിച്ച് മരിച്ചവരെല്ലാം വർമമാരാണെന്നായിരുന്നു എൻ.ആർ. മധുവിൻ്റെ മറ്റൊരു പരാമർശം. "ആഹാരം കഴിക്കുന്നതിൽ തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണം. ഷവർമ എന്നാൽ ശവ വർമയാണ്. ഷവർമ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല. അതിൽ വർമയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമയെന്നായത്. കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ. ശ്മശാനത്തിൽ കൂടി കടന്നു പോകുന്ന പ്രതീതിയാണ് ഇപ്പോൾ" എൻ.ആർ. മധു പറഞ്ഞു.