
മ്യാൻമർ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സഫ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ തട്ടിപ്പിനായാണ് യുവാക്കളെ മ്യാൻമറിലെത്തിക്കുന്നത്. ഇതു സംബന്ധിച്ച് ന്യൂസ് മലയാളം നേരത്തെയും വാർത്ത കൊടുത്തിരുന്നു. തട്ടിപ്പ് സംഘത്തിൽ നിരവധി കണ്ണികളെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കൊല്ലം ഓച്ചിറ പൊലീസ് സ്റ്റേഷനിൽ എത്തിക്കാനാണ് നിലവിൽ തീരുമാനമായത്.
മലപ്പുറം, കൊച്ചി, തുടങ്ങിയ ഇടങ്ങളിൽ നിന്നും, യുവാക്കളെ ബാങ്കോക്ക് വഴി തായ്‌ലാൻ്റിൽ എത്തിക്കുകയും, അവിടുന്ന് അയർലാൻ്റിലേക്കും പിന്നീട് മ്യാൻമാറിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് യുവതി പൊലീസ് പിടിയിലാകുന്നത്. ഇവരാണ് മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി എന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി സ്വദേശിയായ മെർലിനും ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ എളമക്കര പൊലീസ് നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷം മെർലിനെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്തിരുന്നു. നോട്ടീസ് നൽകിയെങ്കിലും, അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇവർ ഇപ്പോൾ ഒളിവിലാണ്. സഫ്നയെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവവമായി ബന്ധപ്പെട്ട സംശയങ്ങളുടെ ചുരുളഴിയുമെന്നും, സഫ്നക്ക് മനുഷ്യക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ,ഒന്നരലക്ഷത്തോളം രൂപ കൈപറ്റിയാണ് യുവാക്കളെ മ്യാൻമറിലേക്ക് കടത്തുന്നതെന്നും പൊലീസ് പറഞ്ഞു.