ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും സ്ത്രീ സമൂഹത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു
രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും മന്ത്രി സജി ചെറിയാന്‍. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകുമെന്നും നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണിത്. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി പറഞ്ഞു. പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ, സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ലെന്നും സ്ത്രീ സമൂഹത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. പ്രത്യേക സംഘത്തെ നിയമിക്കുമോ എന്നതടക്കമുള്ള കാര്യം പരിശോധിക്കും. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും. ഇരയ്‌ക്കൊപ്പമാണ്, ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങൾക്ക് മുന്നിൽ പരാതി വന്നിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണം എന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. നേരത്തെയുള്ള വിവരാവകാശ കമ്മീഷൻ, കമ്മറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് പറഞ്ഞിരുന്നു, നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാന്യത കാണിക്കാണ് സർക്കാർ ചെയ്തത്, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.