
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു എന്നത് രാഷ്ട്രീയ നാടകവും മാധ്യമ സൃഷ്‌ടിയുമാണെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ മേഖലയിൽ ഉയർന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പഠനം നടക്കുന്നുണ്ട്. സിനിമയിൽ അഭിനയരംഗത്ത് മാത്രമല്ല സാങ്കേതിക രംഗത്തും സ്ത്രീകൾ വരണമെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അതിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്നും ഒറ്റക്കും കൂട്ടമായും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
സിനിമ നയം ഉടന്‍ പ്രാബല്യത്തില്‍ വരും. ഹൈക്കോടതി വിമർശനം എന്നത് മാധ്യമങ്ങളുടെ വേർഷനാണ്. കോടതി പറഞ്ഞത് കൂടുതൽ പരിശോധന വേണമെന്നാണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആ വിഷയം അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി പറഞ്ഞ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്. സർക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ലെന്നും തുടർനടപടി സ്വീകരിക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് പറഞ്ഞത് ഹേമ കമ്മീഷൻ തന്നെയാണ്. പുറത്തു വിടാത്തതിൻ്റെ വിവരം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതിയുടെ ഇന്നലത്തെ തീരുമാനങ്ങൾ വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കും. സിനിമ നയം കരട് പൂർത്തിയായി. ഷൂട്ടിംഗ് സൈറ്റുകളിലെ പരാതി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. ആ കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ സ്ത്രീ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്. പരാതി നൽകാനുള്ളവർ നൽകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.