
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിലേക്ക് സംഭാവനകൾ നൽകാത്ത സർക്കാർ ജീവനക്കാർക്ക് പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്ന് പരാതി. ഇതോടെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് സർക്കാർ ജീവനക്കാരുടെ സംഘടനകൾ.
സാലറി ചലഞ്ചിന് സമ്മതം നൽകാത്തവരിൽ നിന്ന് നിശ്ചിത സമയ പരിധിക്കുള്ളിൽ തുക ഈടാക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന തുക അടക്കം പൂരിപ്പിച്ച സമ്മതപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ആണ്. നിശ്ചിത സമയത്തിനുള്ളിൽ സമ്മതപത്രം നൽകാത്തതും സമ്മതമായി അനുമാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാർ കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് ഉത്തരവ്. ഇത്തരത്തിൽ ശേഖരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. എല്ലാ ജീവനക്കാരും മൂന്നു ഗഡുക്കളായി വരെ തുക നൽകാം. പിഎഫിൽ നിന്നും തുക പിടിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി പ്രത്യേക അപേക്ഷ നൽകണം. സെപ്റ്റംബർ മുതൽ വിതരണം ചെയ്യുന്ന സാലറിയിൽ നിന്ന് തുക പിടിക്കുമെന്നാണ് ഉത്തരവ്.