
സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരൻ നിജു രാജ്. നടൻമാരായ ദുൽഖർ സൽമാൻ്റെ, ഉണ്ണി മുകുന്ദൻ, ബേസിൽ അടക്കമുള്ളവരുടെ പേര് പറഞ്ഞാണ് ഷാൻ റഹ്മാൻ തരാനുള്ള 38 ലക്ഷം രൂപ തരാതിരിക്കുന്നതതെന്ന് നിജു രാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. തരാനുള്ള പണം ആവശ്യപ്പെട്ടപ്പോൾ ഭാര്യയെ കൊണ്ട് കേസ്കൊടുക്കുമെന്ന് പറഞ്ഞ് ഷാൻ ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തി. സിനിമാ താരങ്ങൾ പരിപാടിയുടെ പോസ്റ്റർ നവമാധ്യമങ്ങളിൽ പങ്കുവെച്ചു എന്നാണ് പണം നൽകാത്തതിന് കാരണമായി പറഞ്ഞതെന്നും പരാതിക്കാരൻ പറയുന്നു.
കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നിജു രാജ് ഷാനിനെതിരെ നേരത്തേ പരാതി നൽകിയിരുന്നു. പരിപാടിക്ക് ആകെ ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും റോഡില്‍ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.
തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ 2025 ജനുവരി 23നാണ് ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി നടന്നത്. 'ഉയിരേ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. 35 ലക്ഷം രൂപയാണ് പരിപാടിക്കായി നിജുരാജ് ചെലവാക്കിയത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഷാന്‍ റഹ്മാനും ഭാര്യ സൈറയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്.