കാര്യവട്ടം ക്യാംപസിലെ റാഗിങ്; ഏഴ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്
കാര്യവട്ടം ക്യാംപസിലെ റാഗിങ്; ഏഴ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
Published on
Updated on


തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. റാഗിങ്ങിനിരയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് പ്രിന്‍സിപ്പളിന് നൽകിയ പരാതിയിലാണ് നടപടി. കഴക്കൂട്ടം പൊലീസിലും വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേരെയാണ് സസ്പെൻഡ് ചെയ്തത്. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്.

സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും കവിളിലും അടിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. തുടർന്നാണ് ബിന്‍സ് പ്രിന്‍സിപ്പളിനും പൊലീസിലും പരാതി നല്‍കിയത്. സീനിയര്‍ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴ് പേരാണ് റാഗിങ് നടത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്.

News Malayalam 24x7
newsmalayalam.com