മുകേഷ് സാംസ്‌കാരിക മേഖലയിലെ മാലിന്യം; പുറത്തുവരാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുണ്ടാകുമെന്ന് തീര്‍ച്ച: ഷാനിമോള്‍ ഉസ്മാന്‍

ബ്ലാക്‌മെയില്‍ ചെയ്യാന്‍ നടി ശ്രമിച്ചെങ്കില്‍ മുകേഷ് പരാതി നല്‍കാത്തതെന്തുകൊണ്ടാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
മുകേഷ് സാംസ്‌കാരിക മേഖലയിലെ മാലിന്യം; പുറത്തുവരാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുണ്ടാകുമെന്ന് തീര്‍ച്ച: ഷാനിമോള്‍ ഉസ്മാന്‍
Published on
Updated on


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. സാംസ്‌കാരിക മേഖലയിലെ മാലിന്യമാണ് നടനും എംഎല്‍എയുമായ മുകേഷ് എന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ബ്ലാക്‌മെയില്‍ ചെയ്യാന്‍ നടി ശ്രമിച്ചെങ്കില്‍ മുകേഷ് പരാതി നല്‍കാത്തതെന്തുകൊണ്ടാണ്? പുറത്തു വിടാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുകേഷിന്റെ പേരുണ്ടാകും എന്നുള്ളത് തീര്‍ച്ചയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

എഎംഎംഎയില്‍ അംഗത്വത്തിനായി സമീപിച്ചപ്പോള്‍ മുകേഷ് ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നടിയുടെ പരാതി. സംഭവത്തില്‍ നടി പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരാതി നിഷേധിച്ചുകൊണ്ട് മുകേഷ് രംഗത്തെത്തിയിരുന്നു. നടി തന്നെ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും തെളിവുകള്‍ പക്കലുണ്ടെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.


അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും, എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുളളു എന്നും മുകേഷ് പറഞ്ഞിരുന്നു. അതേസമയം തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ എന്നായിരുന്നു മുകേഷിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പരാതി ഉന്നയിച്ച നടി പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവിന്റെ ഭാഗമായി രൂപീകരിച്ച സിനിമാ നയരൂപീകരണ സമിതിയുടെ അംഗത്വത്തില്‍ നിന്ന് മുകേഷ് സ്വമേധയാ ഒഴിയുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com